Tuesday, July 29, 2008

ഞങ്ങളുടെ സ്വന്തം വഫക്കുട്ടി..

ഇന്ന് ഞങ്ങളുടെ വഫമോളുടെ നാലാം പിറന്നാള്‍.വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു കാണിപ്പയ്യൂര്‍ യൂണിറ്റി ഹോസ്പിറ്റലില്‍,ഒരു ഹര്‍ത്താല്‍ നാളിലാണ് ഇദ്ദേഹം ജനിച്ചത്.
കണ്‍സീവ് ചെയ്തപ്പോള്‍ മുതല്‍, ഒരൊറ്റ പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ.ആണ്‍കുട്ടിയായാലും,പെണ്‍കുട്ടിയായാലും ഈ വീട്ടിലെ മറ്റ് രണ്ട് ആണ്‍പ്രജകളെപ്പോലെ മിണ്ടാന്‍ വെയിറ്റുള്ള പാര്‍ട്ടിയാകല്ലേ എന്ന്.എന്തായാലും അത് സാധിച്ചു.കണ്ണുറച്ചുതുടങ്ങിയതേ അവളുടെ ഭാഷയില്‍ നിര്‍ത്താതെ എന്നോട് സംസാരം തുടങ്ങിയതാണ്.ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുന്നു.ഇനിയിപ്പോ എനിക്കൊഴിവില്ലെങ്കില്‍ വീട്ടിലും,പരിസരത്തുമുള്ള ജീവനുള്ളതും,ജീവനില്ലാത്തതുമായ എല്ലാതിനോടും കലപിലാന്ന് പറഞ്ഞോണ്ട് നടന്നോളും കക്ഷി.
എല്ലവരുടെയും പ്രാര്‍ത്ഥനകളും,അനുഗ്രഹങ്ങളും അവള്‍ക്കുണ്ടാകുമല്ലോ.
(ഫോട്ടങ്ങളൊക്കെ എടുത്തതും എഡിറ്റീതും ഈ ഞാന്‍ ഒറ്റക്ക്..)

Thursday, February 28, 2008

ഞാനും പ്രവാസിയാകുന്നു-2

ഞാനങ്ങനെ അവിടെയിരുന്നു പരിസരം വീക്ഷിക്കാന്‍ തുടങ്ങി.ഇടയില്‍ എന്റെ വോച്ചെടുത്ത് സമയം അഡ്ജസ്റ്റ് ചെയ്തു.കുറച്ചുകഴിഞ്ഞപ്പോള്‍ ഒന്നു നടന്നു.ഒരിടത്ത് നോക്കിയപ്പോള്‍ പാസ്സഞ്ചേഴ്സിന്റെ ലഗ്ഗേജ് ചെക് ചെയ്യുന്നു.എല്ലാം വലിച്ചഴിച്ച് നോക്കുന്നുണ്ട്.എനിക്കു സങ്കടം വന്നു. എന്റെ കയ്യിലുള്ള ആ പത്ത്കിലോ ബാഗ് ഇങ്ങനെ അഴിച്ചാല്‍ അതു റീപാക്ക് ചെയ്യാന്‍ എനിക്കു നാലുബേഗ് വേണം.അതു മാത്രമോ?അതിലുള്ള എന്റെ ഒറിജിനല്‍ വിസ്സ അവര്‍ കണ്ടാല്‍?കയ്യില്‍ കള്ളവിസയും കൊണ്ട് നടക്കുന്ന എന്നെ ജയിലിലിടുമോ?അതിനിടയില്‍ ഡല്‍ഹിയില്‍ ഒരു കുട്ടി എസ്കലേറ്ററില്‍ തലകുടുങ്ങി മരിച്ചത്,ഒരു സ്ത്രീയുടെ ബാഗില്‍ അവര്‍ കാണാതെ ആരോ മയക്കുമരുന്ന് വച്ചിട്ട് ഗള്‍ഫിലെത്തിയപ്പോള്‍ അവരെ പോലീസ് തലവെട്ടിക്കൊന്നത് ഒക്കെ മനസ്സിലൂടെ അങ്ങനെ കടന്നുപോയി.എനിക്കു വീണ്ടും തലകറങ്ങി.അതുമല്ല ഞാനാണെങ്കില്‍ “മയക്കുമരുന്നുമാ‍ഫിയയെ” ഭയന്ന് പോകുന്നിടത്തെല്ലാം എന്റെ ബാഗും താങ്ങിയാണ് നടക്കുന്നത്.അവസാനം എന്റെ ഉള്ളംകൈ വേദനിച്ചു തുടങ്ങി.ഒടുവില്‍ ഞാന്‍ ഒരിടത്തിരിപ്പായി.

ആരൊക്കെയൊ വരുന്നും പോകുന്നും ഉണ്ട്. ആരോടും ഒന്നും മിണ്ടാന്‍ തോന്നിയില്ല. അതു ഹജ്ജ് സീസണ്‍ ആയിരുന്നു.ഇടക്കിടെ നാട്ടില്‍ നിന്നൊക്കെ ഉള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ കൂട്ടത്തോടെ വരാന്‍ തുടങ്ങി.അവരൊക്കെ പെട്ടെന്നു പെട്ടെന്ന് ക്ലിയറന്‍സ് കഴിഞ്ഞു പോകുന്നും ഉണ്ട്. ഇടക്ക് റെസ്റ്റോറന്റിലുള്ളവര്‍ വന്നു ലഞ്ചിനു വിളിച്ചു.എന്തൊ കഴിച്ചെന്നു വരുത്തി.വിശപ്പൊക്കെ കെട്ടുപോയിരിക്കുന്നു.വീണ്ടും കാത്തിരിപ്പ്.അതിനിടയില്‍ വീണ്ടുംകുറെ യാത്രക്കാര്‍ എത്തി.രണ്ടുമണിക്ക് ദുബായ്ക്കു പോകാനുള്ളവരാണ്.അടുത്തൊരു ചേട്ടന്‍ വന്നിരുന്നു.മലയാളിയാണെന്ന് കണ്ടാലറിയാം
“എങ്ങോട്ടാ”ഞാന്‍ വെറുതേ ചോദിച്ചു.
“ദുബായ്...കുട്ടിയോ?“ദുബായ്ക്കു തന്നെ”
ഒടുവില്‍ അവര്‍ പോകാനെഴുന്നേറ്റു.
“വരുന്നില്ലേ”
“എന്റെ ഫ്ലൈറ്റ് രാത്രി പതിനൊന്നിനാ” കരയാതിരിക്കാന്‍ പണിപ്പെട്ട് പറഞ്ഞു.
“ആദ്യമായി പോകുകയാണോ?എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി ചോദിച്ചു.ഞാന്‍ ഒന്നും മിണ്ടിയില്ല.വാ തുറന്നാല്‍ കരയും എന്നുറപ്പായിരുന്നു.എന്തോ ആലോചിച്ച്അയാള്‍ ഫോണെടുത്ത് നീട്ടി.“നാട്ടിലേക്കൊന്നു വിളിച്ചോളൂ. വീട്ടിലുള്ളവരുമായിട്ടൊന്നു സംസാരിച്ചോളൂ”ഞാന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ ഫോണ്‍ വാങ്ങി.പക്ഷേ കഷ്ടകാലം.ലൈന്‍ കിട്ടുന്നില്ല.അയാള്‍ക്കാണെങ്കില്‍ പോകാന്‍ നേരമായി.ഞാന്‍ ഒടുവില്‍ അമ്മയുടെ അനിയത്തിയുടെ വീട്ടിലേക്കു വിളിച്ചു.ഭാഗ്യം!കിട്ടി
“ഹലോ”കുഞ്ഞിമ്മ ഫോണ്‍ എടുത്തു.
‘ഹലോ ”അപ്പോളേക്കും എന്റെ നിയന്ത്രണം പോയി.സംസാരിക്കാനാവാതെ ഞാന്‍ ഫോണ്‍ കട് ചെയ്തു തിരികെ നല്‍കി.
“ഇങ്ങനെ ഫോണ്‍ വച്ചാല്‍ അവര്‍ പേടിക്കും.വീണ്ടും വിളിച്ച് അവരോട് സുഖമായിരിക്കുന്നെന്നു പറയൂ കുട്ടീ”അയാള്‍ ഫോണ്‍ വാങ്ങാതെ പറഞ്ഞു.
ഒടുവില്‍ ഒരുവിധം ഞാന്‍ സംസാരിച്ച് ഫോണ്‍ വച്ചു.ആ നല്ല മനുഷ്യനും യാത്ര പറഞ്ഞ് പോയി.വീണ്ടും കാത്തിരിപ്പ്.കുറച്ചുകഴിഞ്ഞപ്പോള്‍ ഇര്‍ഷാദ് എത്തി
“എന്റെ ഡ്യൂട്ടി കഴിഞ്ഞു.പോകുമ്പോള്‍ ആ റെസ്റ്റോറണ്ടില്‍ ചെന്നു എന്നെ കണക്റ്റ് ചെയ്തുതരാന്‍ പറയണം.എന്നോട് പറഞ്ഞിട്ടേ പോകാവൂ.നിങ്ങള്‍ സുഖമായി പോയെന്നറിഞ്ഞാലേ എനിക്കു സമാധാനമാകൂ.”
ഞാന്‍ തലയാട്ടി.വീണ്ടും വിരസമായ ഇരിപ്പ്.ഇടയില്‍ ഇര്‍ഷാദ്പറഞ്ഞിട്ടാണോ അതോ അവരുടെ ഡ്യൂട്ടിയാണോന്നറീല്ല ആ റെസ്റ്റോറണ്ടിലുള്ളവര്‍ ക്ലീനേഴ്സിന്റെ കയ്യില്‍ കോഫി,പെപ്സി ഒക്കെ കൊടുത്തുവിടുന്നുണ്ടായിരുന്നു.ഒന്നും കുടിക്കാന്‍പറ്റിയില്ല.ഒടുവില്‍ സമയമായി.ചെക്-ഇന്‍ കഴിഞ്ഞ് ഞാന്‍ ഫ്ലൈറ്റിലെത്തി.വിരലിലെണ്ണാവുന്ന യാത്രക്കാരുമായി ഒരു കുഞ്ഞ് ഫ്ലൈറ്റ്. രണ്ട് ദിവസത്തെ യാത്രകള്‍,ഭക്ഷണമില്ലായ്മ,മാനസികസമ്മര്‍ദ്ധം എല്ലംകൂടെ ഞാന്‍ ആകെ അവശയായിക്കഴിഞ്ഞിരുന്നു. ബാഗ് മുകളില്‍ വക്കുന്നതിനിടെ പിന്നിലേക്കു വീഴാന്‍ തുടങ്ങിയ എന്നെ അടുത്തസീറ്റിലെ യാത്രക്കാരനായിരുന്ന മിസ്രിയുവാവ് താങ്ങി.അയാള്‍ തന്നെ ബാഗ് മുകളിലേക്ക് വച്ചു.‘ഇര്‍ഷാദിനെ വിളിച്ചില്ല”.അബോധവസ്ഥയിലേക്ക് വീഴുന്നതിനിടയില്‍ എപ്പോളോ കുറ്റബോധത്തോടെ ഓര്‍ത്തു.ഇടയില്‍ ബോധം വന്നപ്പോള്‍ വിന്‍ഡോയിലൂടെ പുറത്തേക്ക് നോക്കി. ഇപ്പോള്‍ അതിലൂടെ കാണുന്നത് മേഘങ്ങളല്ല.മറിച്ച് താഴെ നക്ഷത്രങ്ങള്‍ പോലെ എണ്ണമറ്റ വൈദ്യുത ദീപങ്ങള്‍.അതായത് എത്താറായിക്കാണണം.അപ്പോള്‍ ,ഞാനിനി എഴുന്നേല്‍ക്കണം. ബാഗും താങ്ങി നടക്കുകയും വേണം!എന്റെ ബോധം വന്ന സ്പീഡില്‍ പോയി.
ഒടുവില്‍ ദുബായ്!!ഉള്‍വിളി വന്നപോലെ ഞാന്‍ എന്റെ കള്ളവിസമാറ്റി ഒറിജിനല്‍ വിസയെടുത്തു. (ഭാഗ്യത്തിനു മസ്കറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ആരും എന്നോട് വിസ്സയെക്കുറിച്ചൊന്നും ചോദിച്ചിരുന്നില്ല.എങ്ങാനും എന്തെങ്കിലും ചോദിച്ചിരുന്നെങ്കില്‍ , ജബ്ബാര്‍ കാസര്‍ഗോഡുകാരനെ പരിചയപ്പെട്ടതുമുതല്‍ തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റിലിരുന്ന് സീറ്റ്ബെല്‍റ്റ് മുറുക്കുന്നതുവരെയുള്ള കാര്യങ്ങളൊക്കെ വളരെ വിശദമായി വള്ളിപുള്ളി വിടാതെ ഞാനവരെ പറഞ്ഞുകേള്‍പ്പിച്ചേനേ..)
വീണ്ടും ഞാനെവിടെയൊക്കെയോ നിന്നു എന്തൊക്കെയോ ചെയ്തു.എന്തൊക്കെയൊ എടുത്തു. സത്യം പറഞ്ഞാല്‍ ആ നിമിഷങ്ങളൊന്നും എന്റെ ഓര്‍മയിലില്ല.ബോധം വന്നപ്പോള്‍ ഞാനൊരു കാറില്‍ ഇരിക്കുന്നുണ്ട്.അന്തം വിട്ട് എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി എന്നെപ്പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുന്ന സ്ത്രീരൂപം, അല്ല ഇതെനിക്കു ആണായിട്ടും,പെണ്ണായിട്ടും ഉള്ള ഒരേയൊരു കൂടപ്പിറപ്പല്ലേ? (എന്തിനാ അധികം?)
“സുഖല്ലേടീ ഇത്താ?”കണ്ണുകള്‍ കൊണ്ട് കാറിനകത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ചോദിച്ചു.
“ജബ്ബാര്‍ വന്നില്ല. പകുതി വഴിയെത്തിയപ്പോള്‍ കമ്പനീന്നു കോള്‍ വന്നു.ഒരു മേജര്‍ ഫോല്‍ട്ട്.ഇനി രണ്ടു ദിവസം കഴിഞ്ഞേ വരൂ.” എന്റെ തിരച്ചിലിന്റെ അര്‍ത്ഥം പിടികിട്ടിയ അവള്‍.
സന്തോ‍ാ‍ാഷമായി.ഞാന്‍ ഈ രണ്ട് ദിവസം കഷ്ടപ്പെട്ടേനു ഫലമുണ്ടായല്ലോ.ചാരിതാര്‍ത്ഥ്യത്തോടെ കണ്ണുകളടച്ച് സീറ്റില്‍ ചാരിക്കിടന്നു.ഇന്നത്തെപ്പോലെ ട്രാഫിക് ബഹളം ഇല്ലാത്തതിനാല്‍ പെട്ടെന്നുതന്നെ ഞങ്ങള്‍ അല്‍-വാധാ സ്ട്രീറ്റിലുള്ള അവരുടെ ഫ്ലാറ്റില്‍ എത്തി.
“നീ വല്ലോം കഴിച്ചൊ”
‘ഇല്ല”..ഫ്ലൈറ്റില്‍ നിന്നും ഫുഡ് കഴിക്കാന്‍ തോന്നിയിരുന്നില്ല.
“നീ ഫ്ലൈറ്റീന്നു കഴിക്കുംന്നാ കരുതിയേ..ഇവിടൊന്നും ഇല്ല.ഒരു കാര്യം ചെയ്യ്.കൊണ്ടുവന്ന പത്തിരീം കറീം എടുത്തു കഴിച്ചോ”..ഞങ്ങള്‍ ആരു വരുമ്പോഴും, വന്ന ഉടനെ എല്ലാവര്‍ക്കും കൂടെ കഴിക്കാനായി അരിപ്പത്തിരിയും കൂടെ ബീഫ്,കക്ക,ചെമ്മീന്‍ ,കരിമീന്‍ ഇങ്ങനെയെന്തെങ്കിലും ഒക്കെ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ്,പിന്നെ ഭദ്രമായി പാക്ക് ചെയ്ത് കൊണ്ടുവരാറുണ്ട്.എന്റെ പോക്ക് പെട്ടെന്നായതു കൊണ്ട് വീട്ടിലുള്ളവര്‍ക്ക് ഒന്നിനും സമയം കിട്ടിയില്ലായിരുന്നു.പോരാത്തതിന് അഥിതികളുടെ ബഹളവും.
“ഞാനതൊന്നും കൊണ്ടുവന്നിട്ടില്ല”.
“അയ്യോ!”
“സാരമില്ല. എനിക്കീ നേരത്തൊന്നും വേണ്ട.വേണമെങ്കില്‍ തന്നെ അതില്‍ വേറെന്തൊക്കെയോ ഉണ്ട്.” ഞാ‍ന്‍ സമാധാനിപ്പിച്ചു.
“നിന്റെ കാര്യമല്ല.”അതായത് ഞാന്‍ കൊണ്ടുവന്ന പത്തിരിയൊക്കെ കഴിക്കാന്‍ വേണ്ടി രാവിലെ അളിയന്റെ കസിന്‍സും മറ്റും വരുന്നുണ്ട്.അവരോടിനി എന്തുപറയുമെന്നാ!
നാവിന്‍ തുമ്പത്തേക്കിരച്ചുകയറിവന്ന മലയാളഭാഷയിലെ ചില ഉത്കൃഷ്ടപദങ്ങളെ പണിപ്പെട്ടു വിഴുങ്ങി ഞാന്‍ ബെഡ്ഡില്‍ പോയി വീണു.ഉറക്കത്തിലേക്കൊ അബോധാവസ്ഥയിലേക്കോ വീണുകൊണ്ടിരിക്കുന്നതിനിടയില്‍ അവളുടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
“നീ വന്ന ഉടനെ ജബ്ബാറിനെ ഞങ്ങള്‍ വിളിച്ചിരുന്നു.നിനക്കു സംസാരിക്കണ്ടേ?”
“വീട്ടിലേക്കു വിളിക്കണ്ടേ?എല്ലാവരും ആകെ പേടിച്ചിരിക്കുകയാ.”
“ഇതില്‍ പെട്ടെന്നു നാശാകുന്ന സാധനങ്ങള്‍ എന്തെങ്കിലുമുണ്ടോ?എടുത്തു ഫ്രിഡ്ജില്‍ വെക്കാനാ.അല്ല നിനക്കു കുളിക്കണ്ടേ?”
എന്നില്‍ അവശേഷിച്ചിരുന്ന അവസാന തരി ഊര്‍ജ്ജമെടുത്ത് ഞാന്‍ പുതപ്പെടുത്ത് തലവഴിമൂടി തിരിഞ്ഞുകിടന്നു.

Wednesday, February 27, 2008

ഞാനും പ്രവാസിയാകുന്നു

ക്ഷമയുടെ നെല്ലിപ്പലകകള്‍ ഒരുപാട് കണ്ടതുകൊണ്ടാവാം വോട്ടവകാശം കിട്ടിയ അന്നേ എന്നെ കെട്ടിച്ചുവിടുവാന്‍ തീരുമാനിച്ചത്.ആയിക്കോട്ടെ, കോളേജില്‍ കല്യാണം കഴിഞ്ഞ കുട്ടികളുടെയൊക്കെ കയ്യില്‍ എന്താ പോക്കറ്റ് മണി!എനിക്കെന്താ കിട്ടിയാല്‍ പുളിക്കുമോ?പക്ഷേ കല്യാണം കഴിഞ്ഞ് രണ്ടാം മാസം പുള്ളികടല്‍കടന്നപ്പോളാണ് ഈ വിരഹവേദന എന്നു പറയുന്നത് വല്യൊരു സംഭവമാണെന്നു മനസ്സിലായത്.

“ഒരു രണ്ടുവര്‍ഷം കാക്കൂ..ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ്.അപ്പോഴേക്കും ഞാന്‍ വേറൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്..”പോകും മുന്‍പേ എന്നെ ധൈര്യപ്പെടുത്തി.എന്നാലും നാളുകള്‍ അങ്ങുനീങ്ങുന്നില്ല.എന്റെ പഠനമാണെങ്കില്‍ ബുക്കിലും,ചുവരിലും,ബെഞ്ചിലുംഡെസ്ക്കിലുമെല്ലാം കണവന്റെ സ്പെല്ലിംഗ് എഴുതിപ്പഠിക്കലായിമാറി.

അങ്ങനെയിരിക്കുമ്പോള്‍ ജബ്ബാറിന്(എന്റെ ഭര്‍ത്താവിന്ന്)എറ്റിസലാത്തില്‍ ജോലി കിട്ടുന്നത്.അവിടേയും വിധിയുടെ കനത്ത വിളയാട്ടം.എന്നൂവച്ചാല്‍ ഫാമിലി സ്റ്റാറ്റസ് ഇല്ല.”കിട്ടിയതുപേക്ഷിക്കണ്ട..അടുത്തുതന്നെ ഗ്രേഡ് കിട്ടും.പടിപടിയായുയരാം.പിന്നെ വര്‍ഷത്തില്‍ നല്ലൊരെമൌണ്ട് ബോണസ്സ് ഉണ്ട്.”എല്ലാവരും പറഞ്ഞു.

ശരി ഉപേക്ഷിക്കുന്നില്ല.എന്നു വച്ചു ഗ്രേഡ് കിട്ടുന്ന്നവരെ കാക്കാനൊക്കുമോ?
“ആറായിരത്തഞ്ഞൂറ് ദിര്‍ഹംസ് മുടക്കാമോ?”കാസര്‍ഗോഡുകാരനായ ഒരു ചങ്ങാതി
അന്നത്തെ നാണയവിനിമയ നിരക്കനുസരിച്ച് 1 ദിര്‍ഹം=11രൂപ75പൈസ!
എന്നാലും വേണ്ടില്ല. ദേവതയുടെ സ്വഭാവമുള്ള ഭാര്യക്കു വേണ്ടി എഴുപതിനായിരമല്ല,ഏഴുലക്ഷം മുടക്കാം. തുക കൊടുത്തു.റാസല്‍-ഖൈമയില്‍ നിന്നും ആരെയോ കണ്ട് പുള്ളിക്കാരന്‍ ഒരു വിസ സംഘടിപ്പിച്ചു കൊടുത്തു.
“ഇതിനേയ് ഡിക്ലറേഷന്‍ ഇല്ല”. വിസ കയ്യില്‍ കൊടുക്കുമ്പോള്‍ പുള്ളി വളരേ നിസ്സാരമായി പറഞ്ഞു.
“പിന്നെ?”
“ആ‍ാ‍ാ..ഇനി കാശൊന്നും തിരികെ കിട്ടില്ല.വേണെങ്കി ഇതെടുത്തോ”
എന്തായാലും പോകാനുള്ളതു പോയിക്കിട്ടി.പുള്ളി നാട്ടിലുള്ള കുഞ്ഞിപ്പയെ(അച്ഛന്റെ അനിയനെ )വിളിച്ചു വിവരം പറഞ്ഞു
“ഹ! ഇത്രേ ഉള്ളൂ..പിന്നേ നാട്ടിലുള്ളോരൊക്കെ ഡിക്ലറേഷനുള്ള വിസയായിട്ടെ പോകൂ‍ എങ്കില്‍ എയര്‍-ഇന്ത്യയൊക്കെ എന്നേ പൂട്ടിപ്പോയേനെ?”

“ഓണ്‍ റൂട്ട് ജാക്ക്ഫ്രൂട്ട് ഗ്രോവ്സ്” എന്നല്ലേ?പുള്ളി വിസയുമെടുത്ത് കൊച്ചിയിലേക്കു വിട്ടു.പിറ്റേന്നു തിരുവനതപുരത്തേക്കും.തിരിച്ചു വന്നിട്ടെന്നോടു പറഞ്ഞു.“എപ്പോഴും തയ്യാറായിട്ടിരിക്കുക.തിരുവന്തപുരത്തുനിന്നും വിളി വരും .അന്നെ പോണം”
അതായത് ഏതോ ഒരാള്‍ ഡ്യൂട്ടിയിലുള്ള അന്നു വേണം ഞാന്‍ പോകാന്‍.അതു തന്നെ.

അത്യാവശ്യം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു..അച്ചാറുകളും,വറവുകളും തയ്യാറായി.യാത്ര പറച്ചിലിനു ഡേറ്റ് അറിഞ്ഞിട്ടില്ലല്ലോ.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാരും പോക്കിന്റെ കാര്യമൊക്കെ മറന്നുതുടങ്ങി.ഒരു ദിവസം ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനിരുന്നപ്പോള്‍ പെട്ടെന്നു കുഞ്ഞിപ്പ വന്നു.’‘നാളെ പുലര്‍ച്ച തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റ്.ഇന്നു വൈകീട്ട് പുറപ്പെടണം.”ആകെ അമ്പരന്നു പോയി.പാക്കിംഗ് അതു പിന്നെ ആരെങ്കിലും ചെയ്യും.പക്ഷേ യാത്ര പറച്ചില്‍?എന്റേയും കെട്ട്യ്യൊന്റെയും മാമമാര്‍,അമ്മായിമാര്‍,കുഞ്ഞിപ്പമാര്‍,മൂത്താപ്പമാര്‍,കുഞ്ഞിമ്മമാര്‍ എന്നു വേണ്ട, കസിന്‍സിന്റെ അമ്മായിയമ്മമാരെ വരെ വിളിച്ച് യാത്ര പറയണം.കാരണം ,ഞാന്‍ പോയാലും എന്റെ പാവം ഉമ്മാക്കും,അമ്മായിഅമ്മക്കും, നാത്തൂന്മാര്‍ക്കും,കസിന്‍സിനും ഇവിടെ ജീവിക്കണം.എനിക്കു വല്ലപ്പോഴും നാട്ടിലേക്കു വരികയും വേണം.

തീറ്റ നിര്‍ത്തി ചാടിയെണീറ്റു.ഉടനെ പുറപ്പെട്ടൂ.നാലുമണിക്കുള്ളില്‍ പറ്റാവുന്നത്ര സ്ഥലങ്ങളില്‍ പോയി. ബാക്കിയുള്ളവരെ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു.റിസീവറെടുത്താല്‍ നിലത്തുവയ്ക്കാന്‍ വല്യബുദ്ധിമുട്ടുള്ള ഞാന്‍, അന്നാദ്യമായി ഫോണ്‍ ചെയ്തു തളര്‍ന്നു.ആ നേരം വരെ ഞാന്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നും ഇല്ല.

വൈകാതെ എന്റെ വീടൊരു ജനസാഗരമായി.ഒരു കല്യാണ നിശ്ചയത്തിനുള്ള ആള്‍ക്കൂട്ടം.ഒടുവില്‍ ആ നിമിഷം വന്നു ചേര്‍ന്നു.അതുവരെയുള്ള ഉത്സാഹമെല്ലാം പോയി.ആ കൂട്ടത്തില്‍ ഇനി ആരെയെല്ലാം കാണാനാവും?അതോ ഞാനിനി ജീവനോടെ തിരിച്ചെത്തുമോ?ഉമ്മയുടെ വൃദ്ധരായ മതാപിതാക്കള്‍-എന്റെ ആത്മാവിന്റെ ഭാഗമായ അജ്ജി,അസുഖം വന്നാല്‍ എന്നെ കൂടെയിരുന്നു ശുശ്രൂഷിക്കുന്ന ഉമ്മുമ്മ..ഉമ്മ ഓഫീസില്‍ പോയാല്‍ എന്റെ തെറിച്ച ചെയ്തികള്‍ മുഴുവന്‍ സഹിച്ചിരുന്ന, എന്നെ ഊട്ടിയുറക്കിയ കുഞ്ഞിമ്മമ്മാരും,അമ്മായിമാരും.പണ്ട് അവരോട് വഴക്കിട്ട് കുഞ്ഞായ ഞാന്‍ ഇടക്കിടെ “നാടു വിട്ടു പോകുന്നതും,” എന്നെ പേടിപ്പിക്കാന്‍ എനിക്കു ഭയങ്കര പേടിയുണ്ടായിരുന്ന പാല്‍ക്കാരന്‍ ചാത്തുവിനെ അവര്‍ പുറകേ വിടുന്നതും,ഞാന്‍ പേടിച്ചു തിരിച്ചോടുന്നതും ഒക്കെ ഒരു നിമിഷം മനസ്സിലേക്കോടിയെത്തി.എന്റെ സോള്‍മേറ്റ് എന്നുപറയാവുന്ന കസിന്‍ നിസ്സ, എല്ലാവരും വിതുമ്പലമര്‍ത്തി നില്‍ക്കുന്നു.എന്നും ഒറ്റക്കാവാന്‍ വിധിക്കപ്പെട്ട എന്റെ പാവം ഉമ്മ!രണ്ടുവര്‍ഷം മുന്‍പേ എന്റെ ഏകസഹോദരിയും കടല്‍കടന്നിരുന്നു.മിണ്ടാന്‍ കഴിയാതെ ഞാനിറങ്ങി.

യാത്ര, തിരുവനന്തപുരത്തേക്ക്.അവിടെയെത്തുമ്പോളേക്കും നേരം പുലരാറായിരുന്നു.ഒരു ഹോട്ടലില്‍ റൂം എടുത്ത് ഫ്രെഷായെന്നു വരുത്തി ട്രാവല്‍ ഏജന്‍സിയിലേക്ക്.അവിടെ ഒരാള്‍ കാത്തിരുന്നിരുന്നു.ഒരു കവര്‍ എന്നെയേല്‍പ്പിച്ചു.അതായത് അത് ഒരു ഡ്യൂപ്ലിക്കേറ്റ് വിസയാണ്.എന്റെ ഭര്‍ത്താവ് സ്പോന്‍സര്‍ ചെയ്യുന്ന ഫാമിലി വിസയുടെ കോപ്പി.ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നേ ഒറിജിനല്‍ വിസ പുറത്തേക്കെടുക്കാവൂ‍.അതുവരെ എല്ലായിടത്തും ഈ വിസയേ കണിക്കാവൂ.ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ സബ്മിറ്റ് ചെയ്യും എന്നു പറഞ്ഞേക്കണം.

എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.ഒപ്പം പോകുന്ന കൂട്ടുകാരി ആബ്സന്റ് ആണെങ്കില്‍ ബസ്സിലും,ഓട്ടൊയിലും ഒന്നും കയറാതെ ഒന്നരകിലോമീറ്റര്‍ വലിഞ്ഞു നടക്കുന്ന അത്രയും ധൈര്യമുള്ള ആളോടാണ് ഇത്രേം വലിയ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിക്കുന്നത്.അതും ആ നടത്തത്തിന്നിടയില്‍ മുന്നില്‍ പെറ്റതള്ള വന്നുനിന്നാല്‍ പോലും നോക്കാനോ മിണ്ടാനോ എനിക്കു ധൈര്യം കിട്ടാറില്ല്ല.(ഇപ്പോളും അത്ര മോശമല്ല. ഒറ്റക്കു റോഡൊക്കെ ക്രോസ്സ് ചെയ്യേണ്ടിവന്നാല്‍ എന്നിട്ടു കിട്ടുന്ന പുണ്യം അങ്ങു പോട്ടേന്നു വയ്ക്കും ഞാന്‍)

ടിക്കറ്റ് തന്നു".കണക്ഷന്‍ ഫ്ലൈറ്റ് ആണ്.മസ്കറ്റില്‍ ഒന്നര മണിക്കൂര്‍ കിടക്കണം
.അയാള്‍ പറഞ്ഞു."പെട്ടെന്നു പൊക്കോ.ഇറ്റ്സ് ടൈം”..ടിക്കറ്റ് ഫെയറിനു പുറമേ പതിന്നയ്യായിരം കൂടെ കൈനീട്ടിവാങ്ങുന്നതിനിടയില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഓടി എയര്‍പോര്‍ട്ടിലേക്ക്.“ഉള്ളിലേക്കു ഞാനും വരാം ഇത്താ”ഭര്‍ത്താവിന്റെ അനിയന്‍ പറഞ്ഞു.പക്ഷേ വാതില്‍ക്കല്‍ സെക്യൂരിറ്റി തടഞ്ഞു.ഞാനാണെങ്കില്‍ അന്തം വിട്ടപോലെ അകത്തുകയറേം ചെയ്തു.ആരൊക്കെയോ എന്നെ പിന്നില്‍ നിന്നും വിളിക്കുന്നുണ്ട്.ഞനാണെങ്കില്‍ തരിച്ച് ചുറ്റും നോക്കി അന്തം വിട്ടു നില്‍ക്കുന്നു.ആരൊക്കെയോ വന്ന് ഇതവിടെയിട് ,അതിവിടെയിട് എന്നൊക്കെ പറയുന്നുണ്ട്.ഞാന്‍ കയ്യിലുള്ള ലഗ്ഗേജ് ഒക്കെ എവിടൊക്കെയൊ ഇട്ടു.കയ്യില്‍ പിടിക്കാന്‍ തന്നിരുന്ന ട്രോളീബാഗ് ലഗ്ഗേജില്‍ ഇട്ടുകൊടുത്തു.എന്നിട്ടൊരു ക്യാരീബാഗെടുത്ത് കയ്യിലും വച്ചു.തൂക്കിയപ്പോള്‍ പത്ത്കിലോ.പക്ഷേ മുടിഞ്ഞ കനം.
കൌണ്ടറിലെത്തി.പേടിച്ചു വിറച്ച് ഞാനാ കോപ്പി കൊടുത്തു
“ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ കണിക്കും ല്ലേ?” ഒരു കള്ളച്ചിരിയൊടെ ഓഫ്ഫീസര്‍.
“അപ്പോള്‍ ഇതാണാ മാലാഖ.”എനിക്കു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.സ്വന്തം കഞ്ഞിയില്‍ പാറ്റയിട്ടും എന്റെ വിരഹദുഃഖം മാറ്റാന്‍ ശ്രമിക്കുന്ന നല്ല മനുഷ്യന്‍!(നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കയാളോടിന്നും ഒരു ദേഷ്യവുമില്ല)

അങ്ങനെ ഫ്ലൈറ്റിലേക്ക്.ഒമാന്‍ എയര്‍.സീസണ്‍ അല്ലാത്തതുകൊണ്ടാവും സ്ത്രീയാത്രക്കാര്‍ വളരെ കുറവ്.ഉള്ളവരാണെങ്കില്‍ മസ്കറ്റിലേക്കുള്ളവരും.അടുത്തിരുന്ന ചേച്ചിയെ പരിചയപ്പെടാന്‍ നോക്കി.പുള്ളിക്കാരി ഭര്‍ത്താവിനേം,ഒന്നരവയസ്സുള്ള മോളേയും നാട്ടിലാക്കി പോരുന്ന സങ്കടത്തിലായതു കൊണ്ട് അധികം സംസാരിക്കുന്നില്ല.ഇടയില്‍ ഫുഡ് വന്നു..അതിരാവിലെ ഹെവിഫുഡ് കഴിച്ചു ശീലം ഇല്ലാത്തതുകൊണ്ട് കോഫിമാത്രം കുടിച്ചു.പിന്നെ ഒന്നു മയങ്ങി.

മസ്കറ്റ് എത്തി.കൂടെയിരുന്ന ചേച്ചി ആദ്യം പോയി..ക്യൂവില്‍ എന്റെ മുന്നില്‍ ഒരങ്കിളാണ്.‘സമയം എന്തായി?”ഞാന്‍ ചോദിച്ചു.
“ഇവിടുത്തെ ഒമ്പതായി”എന്റെ കയ്യിലെ വാച്ചിലേക്കു നോക്കികൊണ്ടയാള്‍ പറഞ്ഞു.
‘അങ്കിളെങ്ങോട്ടാ?”
“അബുദാബി.മോളോ?”
“ദുബായ്’”
‘ആദ്യമായി വരികയാണല്ലേ”
“പടച്ചോനേ!”ഞാന്‍ ആശ്ചര്യത്തോടെ മനസിലോര്‍ത്തു"ഈ അങ്കിള്‍ ജ്യോത്സരാണോ?"
“അതെ”ഞാന്‍ ഭവ്യതയോടെ പറഞ്ഞു

കൌണ്ടറില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി.എനിക്കു പുതിയ ടിക്കറ്റ് തന്നിരുന്നു.തിരിച്ചും മറിച്ചും നോക്കി എനിക്കൊന്നും മനസ്സിലായില്ല. അഥവാ ആ കുനുകുനെ എഴുതിയത് മുഴുവന്‍ വായിക്കാന്‍ എനിക്കു മനസ്സുണ്ടായില്ല.
“ഇനിയെന്താ”?
ഞാന്‍ ചോദിച്ചു.പുള്ളി എന്റെ ടിക്കറ്റ് വാങ്ങിനോക്കി.
“മോള്‍ക്കുള്ള ഫ്ലൈറ്റ് ഇനി രാത്രി പതിനൊന്ന് മണിക്കാണ്.”ഞാന്‍ ഇടിവെട്ടിയ പോലെ നിന്നുപോയി.
“എന്റെ ഫ്ലൈറ്റിനു സമയമായി.ഞാന്‍ പോകുന്നു.”അങ്കിള്‍ പറഞ്ഞു.
ഞാനാണെങ്കില്‍ ആകെ പകച്ചു നില്‍ക്കുകയാണ്..എയര്‍പോര്‍ട്ട് ആണെങ്കിലും തീരെ ബഹളം ഇല്ല.എല്ലാം ഒഴിഞ്ഞു കിടക്കുന്നു.ഇനിയെങ്ങോട്ടു പോകും?ഒരു പിടിയും കിട്ടുന്നില്ല.എന്നെ അങ്ങനെ ഇട്ടു പോകാന്‍ കഴിയാഞ്ഞിട്ടാകാം ആ അങ്കിള്‍ ഒരു എയര്‍പോര്‍ട്ട് സ്റ്റാഫിനോട് സംസാരിക്കുന്നതു കണ്ടു.ആ അറബിയുവാവിന്റെ കൈകളില്‍ എന്നെയേല്‍പ്പിച്ച് ആ നല്ല മനുഷ്യന്‍ യാത്രയായി.

അയാള്‍ എന്നെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി.മറുപടി പറയാന്‍ വായ തുറക്കാന്‍ പറ്റുന്നില്ല.കണ്ണാണെങ്കില്‍ നിറഞ്ഞൊഴുകുന്നു.അയാള്‍ ഫോണെടുത്ത് വിളിച്ചു”ഇര്‍ഷാദ്..പ്ലീസ് കം..നിന്റെ നാട്ടുകാരിക്കൊരു പ്രശ്നം.”
ഇര്‍ഷദ് എന്ന ഹൈദ്രാബാദുകാരന്‍ വന്നു..കരച്ചിലൊതുക്കി ഞാനയാളോട് സംസാരിക്കാന്‍ തുടങ്ങി.
“നിങ്ങള്‍ക്കിനി രാത്രി ഒരു മണിക്കല്ലേ പോകേണ്ടത്?അതുവരെ വിശ്രമിക്കാന്‍ ഹോട്ടലില്‍ അറേഞ്ച്മെന്റ് ഉണ്ടല്ലോ.കൂടെയുള്ളവരൊക്കെ അങ്ങോട്ടുപോയല്ലോ”
“അതെപ്പോള്‍?”
“എന്തേ മേഡം പോയില്ല?”
“ആവോ!അതെന്നോടാണോ ചോദിക്കുക്ക?”
“ഓ.കെ. ഷാല്‍ വി ഗോ നൌ?”
“ഐ ഡോണ്ട് വാണ്ട് റ്റു കം എനിവേര്‍”ഞാന്‍ തീര്‍ത്തുപറഞ്ഞു.
“ഓ.കെ”അയാള്‍ പറഞ്ഞു.യു കാന്‍ വെയിറ്റ് ഹിയര്‍”
പക്ഷേ പതിമൂന്ന് മണിക്കൂര്‍ ഇരിക്കണം. ഹോട്ടലിലാണെങ്കില്‍ ഒന്നുറങ്ങി,ഭക്ഷണം കഴിച്ച് ഫ്രെഷായ ശേഷം പോകാം.
എന്തോ വല്ലാത്തൊരു പേടി. ‘“ഇവിടിരുന്നോളാം.” ഞാന്‍ പറഞ്ഞു.
“നോക്കൂ നിങ്ങള്‍ക്കു മസ്കറ്റില്‍ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ടു പോകാം.ഫ്ലൈറ്റിന്റെ സമയത്തു തിരികെ വന്നാല്‍ മതി.”
എന്റെ കുഞ്ഞിപ്പയുണ്ട്.പക്ഷേ നമ്പറില്ല.അല്ലെങ്കിലും ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലംഅന്നും ഇന്നും എനിക്കില്ല.‘പിച്ചേ..പിച്ചേ”ന്നുള്ള വിളികേട്ട് മടുത്ത് ഒരെണ്ണം വാങ്ങിയെങ്കിലും,,അതീന്ന് ഹസ്ബന്റിന്റെ ഫോണിലേക്ക് കോള്‍ ഡൈവര്‍ഷന്‍ ഇട്ട് കയ്യും വീശി നടക്കുന്ന ആളാണ് ഞാന്‍.(നമ്മുടെ ചന്ദ്രകാന്തത്തിനെയൊക്കെ ഞാനങ്ങനെ പറ്റിച്ചിട്ടുണ്ട്.:))).പിന്നാണോ പത്തുകൊല്ലം മുന്‍പേ?
“ഓ.കെ.മേഡത്തിന്റെ ഇഷ്ടം പോലെ”അയാള്‍ ആ വൈറ്റിംഗ് റൂമിന്നടുത്തുള്ള റെസ്റ്റോറണ്ടില്‍ പോയി അവരോട് എന്തൊക്കെയോ പറഞ്ഞിട്ടു തിരിച്ചുവന്നു.
ലഞ്ച് അവിടെനിന്നും കഴിക്കാം. വേറെ എന്തുവേണമെങ്കിലും അവരോട് പറഞ്ഞാല്‍ മതി.ആന്‍ഡ് റ്റേക് റെസ്റ്റ്.
“ഒരു കാര്യം ചെയ്യൂ”. അപ്പോഴും എന്റെ മുഖത്തെ സങ്കടഭാവം തീരാത്തതു കണ്ട് അയാള്‍ എനിക്കു ഫോണ്‍ നീട്ടി”ഹസ്ബന്റിനെ വിളിച്ചോളൂ.

“നമ്പര്‍ അറീല്ല’അയാള്‍ ഒന്നു ഞെട്ടി.സത്യമായിരുന്നു. എന്നെ ഇങ്ങോട്ട് വിളിക്കുംമെന്നല്ലാതെ ഞാനങ്ങോട്ട് വിളിക്കാറില്ല.ഇതൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാനാരുടേം നമ്പര്‍ കയ്യില്‍ കരുതിയിട്ടും ഇല്ല.

അതിനിടയില്‍ അറബി യുവാവൊരു നിര്‍ദേശം“ഇര്‍ഷാദ്. രണ്ടുമണിക്കുള്ള ദുബായ് ഫ്ലൈറ്റില്‍ സീറ്റ് ഒഴിവുണ്ട്..ഇയാളേ വേണമെങ്കില്‍ അതില്‍ അയക്കാം”.

“അതു മതി”എന്നീട്ടാണോ ദുഷ്ട്ടന്മാരെ എന്നെയിങ്ങനെ തീ തീറ്റിക്കുന്നത് എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു.
“വേണ്ടാ..”ഇര്‍ഷാദ് പറഞ്ഞു.”ഇവര്‍ രാത്രിയെ വരൂ എന്നു ബന്ധുക്കള്‍ക്കറിവുകിട്ടിയിരിക്കും.അവര്‍ രാത്രിയല്ലെ വരൂ.ഇവരവിടെ ചെന്നാല്‍ ആകെ പകയ്ക്കും”
അത്രയും സമയം കൊണ്ട് എന്റെ ബുദ്ധി,ബോധം,ധൈര്യം എന്നിവയെക്കുറിച്ച് ഒരേകദേശരൂപം കിട്ടിയ ഇര്‍ഷാദ് പറഞ്ഞു.
“ഒ.കെ.”അവര്‍ പോകാനൊരുങ്ങി.”വണ്‍ മോര്‍തിംഗ് ഡോണ്ട് ക്രൈ അഗൈന്‍ പ്ലീസ്.ഹൃദയം നോവുന്നു..ചിരിച്ചുകൊണ്ട് ഹിന്ദിയില്‍ പറഞ്ഞയാള്‍ പോയി.
(തുടരും)

Thursday, January 31, 2008

ഈഡിപ്പസ്

ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ ,തളരാതെ, എന്നെയും,സഹോദരിയേയും ഇരു കൈകളില്‍ ചേര്‍ത്തുപിടിച്ച്, ഇരുകണ്ണുകളെപ്പോലെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയ, ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥ്മമായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന എന്റെ മാതാവ് ഒരു രണ്ടുവര്‍ഷം മുന്‍പെന്നോട് ഒരാഗ്രഹം പറഞ്ഞു.അതൊന്നു പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലേര്‍പ്പെടാനാണ്, ഒരാറുമാസം ബൂലോകത്തുനിന്നും വിട്ടു നില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചത്.എന്നിട്ടും പോകാനാകാതെ ഞാന്‍ ഇവിടെത്തന്നെ കറങ്ങിനടക്കുന്നത്, മറുമൊഴികള്‍ വഴി മനസ്സിലാക്കിയ എന്റെ നല്ല സുഹൃത്തുക്കള്‍ വിളിച്ചുപദേശിച്ചതിന്റെ ഫലമായി ,അതും നിര്‍ത്തി ഞാനിങ്ങനെ നല്ലനടപ്പിലായിരുന്നു.

അങ്ങനെ കാര്യമായി മുന്നോട്ടുപോകവേയാണ് ഇവിടെ മഴതുടങ്ങിയത്.നമ്മുടെ ഇടവപ്പാതീം,തുലാവര്‍ഷോം,കര്‍ക്കിടക മാരീം,മകരക്കുളിരും ഒക്കെ എന്റെ വീക്ക്നെസ്സുകളാണെങ്കിലും ,ഈ ഐക്യ അറബ് സാമ്രാജ്യത്തിലെ തണുപ്പിനോടെനിക്കത്ര അനുരാഗം തോന്നീട്ടില്ല.മഴകൂടെ തുടങ്ങിയാല്‍ പറയേണ്ട.ഒന്നു പുറത്തിറങ്ങാന്‍ കൂടെ കഴിയാതെ..പിന്നെ അസഹനീയമായ തണുപ്പും എല്ലാം കൂടെ ഹോ‍ാ‍ാ‍ാ‍ാ‍ാ‍ാഒ..!


എന്നാലും മഴ മഴതന്നെയല്ലേ?പെയ്യുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റുമോ?ഇവിടെ ഞങ്ങളുടെ വില്ല തല്ലിപ്പൊളിയാണെങ്കിലും നല്ലൊന്നാന്തരംഒരു മുറ്റം ഉണ്ട്.കയ്യില്‍ കിട്ടിയ മുഴുവന്‍ സ്വെറ്ററുകളും,ലെതര്‍ ജാക്കറ്റും ,തൊപ്പീം,സോക്സും എല്ലാം ഒന്നിനുമീതെ ഒന്നായി ഇട്ട് ,വാതിലും തുറന്ന് നല്ല ചൂടുള്ള കോഫിയും,മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസുമായി ഞാനും മോളും ഇരിപ്പായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇവിടുത്തെ മഴയൊന്നു കൊണ്ട് നോക്കിയിട്ടുണ്ട്...എല്ലിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന,വല്ല്ലാത്തൊരു വേദനയുള്ള തണുപ്പ്.!പിന്നൊരിക്കലും ആ പണിക്കു പോയിട്ടില്ല.

മുറ്റത്തൊരു സുന്ദരിക്കുട്ടിയുണ്ട്..നിറയെ ഓറഞ്ച് പൂക്കളും,പച്ചയും,ചുവപ്പും കായ്കളുമുള്ള മാതളം.പിന്നെ മുരിങ്ങ,ഞാവല്‍,സ്വീറ്റ് ലെമണ്‍,പപ്പായ അങ്ങനെ...മഴയെ വകവക്കാതെ അവയിലിരിന്നു ബഹളം വക്കുന്ന കിളികളെപ്പറ്റിയായി മോളുടെ ചോദ്യം..സ്പാരോ,ബുള്‍ബുള്‍,ക്രിംസന്‍ ഹാര്‍ട്ട് ,സ്റ്റെര്‍ളിങ് ,അങ്ങാടി മൈന ,പ്രാവ് തുടങ്ങി എനിക്കറിയാവുന്നവരെ അങ്ങനെയും,ബാക്കിയുള്ളവയെ ഗിരീഷ് പുത്തന്‍ചേരിയെപ്പോലെ അമ്മിണിമൈന,ആറ്റില്‍മൂളുംകിളി ,ചിങ്കാരിവാലി എന്നും പരിചയപ്പടുത്തിക്കൊടുത്തു.എനിക്കറിയവുന്നപോലെ രണ്ട് പടം എടുത്ത് അഗ്രജനും,ആഷക്കും അയച്ചുകൊടുക്കാം എന്നുകരുതി ക്യാമറ എടുത്തു(അവര് കഷ്ടപ്പെട്ടിരുന്നെഡിറ്റി, കട് എനിക്കാക്കി പോസ്റ്റട്ടെ.അവര്‍ക്കാണെങ്കില് പ്രത്യേകിച്ചു പണിയൂല്ല.)എന്നാല്‍ ദേഹം മുഴുവന്‍ മെറ്റാലിക്-ബ്ലൂ നിറവും, വളഞ്ഞകൊക്കുമുള്ള കുഞ്ഞു സുന്ദരിയെ ഹീറോ ഹൊണ്ടക്കിളി, നീലിഭൃംഗാതിമൈന എന്നൊക്കെ പറഞ്ഞുകൊടുത്തതു ഇഷ്ടപ്പെടാതിരുന്ന മോള്‍ കൊന്നാലും ക്യാമറ തരൂല്ലെന്ന ലൈനില്‍ അതുവാങ്ങി കയ്യില്‍ വച്ചു.

ഗേയ്റ്റിനു പുറത്തുകൂടെ ഒച്ചവച്ചു അറബിവീടുകളിലെ ഭൃത്യമാര്‍ പോകുന്നുണ്ട്..തണുപ്പുകാലം അവര്‍ക്കു സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കാലമാണ്...മിക്ക അറബികളും ആട്,മാട് ഒട്ടകങ്ങളുമായി മരുഭൂമിയില്‍ ടെന്റ് കെട്ടി “സുഖവാസത്തിനു ”പോകും ഒന്നോ രണ്ടോ പരിചാരകരേയേ കൂടെക്കൊണ്ടുപോകൂ. ബാക്കിയുള്ളവരുടെ കാര്യം പരമസുഖം.അവര്‍തിരിച്ചെത്തും വരെ അര്‍മാദിക്കാം..എന്നെക്കണ്ടതും അവര്‍ നിന്നു..കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു മുഖം..
“ഇതാരാ? ”
“ഇത്താക്കോര്‍മ്മേണ്ടാ റെഫീനാനെ?ഓള്‍ടെ പെങ്ങളാ. ”


വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ..വിധിയെ തടുക്കാനും!എന്നാലും നമ്മുടെ ഒരു വാക്കിന്, എന്തിന്, ഒരു മൂളലിനു പോലും ,ജീവനെടുക്കാനും,കൊടുക്കാനുമുള്ള കഴിവുണ്ടെന്നു തോന്നിപ്പോകാറില്ല്ലേ പലപ്പോഴും?അറിയാതെയാണെങ്കിലും, ചില ദുരന്തങ്ങള്‍ക്കു കാരണക്കാരായതിനെപ്പറ്റി നേര്‍ത്ത കുറ്റബോധത്തോടെ നമ്മളിടക്കൊക്കെ ഓര്‍ക്കാറില്ലേ?സ്വയം ശപിക്കാറില്ലേ?അങ്ങനെയൊരു നോവോടെ ,അതിനേക്കാളുപരി അവിശ്വസനീയതോടെ,ഞെട്ടലോടെ ഞാനോര്‍ക്കുന്ന ഒരു രൂപമാണ് റെഫീന.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെത്തുമ്പോള്‍ ലോകമെന്തെന്നറിയാത്തവളായിരുന്നു ഞാന്‍.ഒരു നാട്ടിന്‍പുറത്ത് ,ഒരു യാഥാസ്തിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന,കോളേജും,വീടുമല്ലാതെ വേറൊരുലോകവും അറിയാത്ത മണുങ്ങൂസ്..ടീന്‍ ഏയ്ജ് ,ഞാന്‍ നിക്കണോ അതോ പോണോ എന്നു ചോദിച്ചു നില്‍ക്കുന്ന പ്രായം.ഇവിടെ വന്നു ഇവിടുത്തെ ഹൌസ് മെയ്ഡുകളുമായി അടുപ്പമായ കഥയൊക്കെ പറഞ്ഞതാണല്ലോ .പലരും ഫോണ്‍ ചെയ്തിരുന്നതൊക്കെ എന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നുമാണ്..അതില്‍ പലരും എനിക്കിട്ടു പല പാരയും പണിഞ്ഞ കാരണം, മൊത്തത്തില്‍ എല്ലാവരോടും എനിക്കു വെറുപ്പായിത്തുടങ്ങി .ഒരു നാട്ടിന്‍പുറത്തെ മണ്ടൂസിനു നല്ലതും, ചീത്തയും അത്രപെട്ടെന്നു മനസ്സിലാകില്ലല്ലോ.എന്നാലും വെറുക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു..അതിലെ ഒരാളായിരുന്നു റെഫീനയും.(സാങ്കല്പിക നാമം)


നിലമ്പൂര്‍ സ്വദേശിനിയാണ് റെഫീന.പറക്കമുറ്റാത്ത സ്വന്തം മക്കള്‍,അവിവാഹിതരായ മൂന്ന് അനിയത്തിമാര്‍ ,മഞ്ഞും,മാരിയും, വെയിലും യഥേഷ്ടം വീടിനുള്ളിലെക്കെത്തിക്കുന്ന സ്വന്തം വീടിന്റെ മേല്‍ക്കൂര അങ്ങനെ ഒന്നര ദശകത്തിനുമുന്‍പേ റെഫീനയെ കടല്‍ കടക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതായിരുന്നു.വൃദ്ധരായ മാതാപിതാക്കളും, മക്കളുടെ വര്‍ദ്ധിച്ചുവരുന്നആവശ്യങ്ങളും ഇന്നും വിവാഹമോചിതയായ റെഫീനയെ മണലാരണ്യങ്ങളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാട്ടില്‍ പോയത് ഒന്നോ രണ്ടോ തവണ.അവസാനമായിപോയത് ആറുമാസം മുന്‍പാരുന്നെന്നു പറഞ്ഞു. ഒരു വിസ തീരുമ്പോളേക്കും അടുത്തത് വേറേതെങ്കിലും നാട്ടില്‍ ശരിയാക്കി, അങ്ങനെയങ്ങനെയുള്ള പ്രയാണം...


ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം സൌദിയിലെത്താന്‍ വെറും ഒന്നര മണിക്കൂര്‍ മതി.അതു പോലെ ഖത്തറിലേക്ക് രണ്ടര മണിക്കൂറും..ഇവിടെയുള്ള വീട്ടുജോലിക്കാര്‍ വിസക്കാലാവധി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.തിരിച്ചും..അതിന്റെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് ഞാന്‍ തീര്‍ത്തും അജ്ഞയാണ്.ഇവരെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന ആള്‍ക്കാരും ഉണ്ടെന്നു തോന്നുന്നു..വല്ലപ്പോളും യജമാനന്മാരുടെ അടുത്തുനിന്നും ചാടി വരുന്ന ഇവര്‍ പറയുന്ന പലതും എനിക്കു മനസിലാക്കാന്‍ കഴിയാറില്ല..അധികം നേരം ഇരിക്കാന്‍ അവര്‍ക്കു സാധിക്കാറുമില്ല. ഇവിടെ ആകെയുള്ള മാര്‍ക്കറ്റ് ദൂരെയാണ്..അവിടെ മാത്രമേ പേഫോണ്‍ ഉള്ളൂ..അതുകൊണ്ടാണ് ഫോണ്‍ ചെയ്യാനായി ആരെയെങ്കിലും വിട്ടു വാങ്ങിപ്പിച്ച കാര്‍ഡുമായി ഞങ്ങളുടെ അടുത്തേക്കോടി വരുന്നത്.

ജൂലായിലെ ഒരു എരിയുന്ന പകല്‍.എറ്റിസലാത്ത് ജീവനക്കാരനായ എന്റെ ഭര്‍ത്താവ് ഫീല്‍ഡുവര്‍ക്കും കഴിഞ്ഞു, ക്ഷീണിച്ചു വന്നു നല്ല ഉറക്കമായിരുന്നു..ടൌണിലെപ്പോലല്ല ഇവിടെ .അമ്പതു ഡിഗ്രിയിലും ഉയര്‍ന്ന ചൂടില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ മരുഭൂമിയുടെ ഉള്ളിലേക്കു പോകേണ്ടിവരും പലപ്പോഴും.അവിടെ , മുകളില്‍ എരിയുന്ന സൂര്യനും,താഴെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കുന്നുകള്‍ക്കും മധ്യേ മണിക്കൂറുകളോളം നില്‍ക്കേണ്ടിയും വരും


അല്പസമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു...സമയം 5:00..ഞാന്‍ വാതില്‍ തുറന്നു നോക്കി.ജമീലയാണ്.മലപ്പുറംകാരി...ഞാന്‍ തെല്ലൊരു ഈര്‍ഷ്യയോടെ കാരണം ആരാഞ്ഞു.

“ഒന്നു ഫോണ്‍ ചെയ്യാനാ..ഇന്നാ ശമ്പളം കിട്ടീത്..മക്കടെ ശബ്ദം കേട്ടിട്ടൊത്തിരിയായി.”
എന്റെ വീട്ടില്‍ ലാന്റ് ഫോണ്‍ ബെഡ്രൂമിലാണ്..എക്സ്റ്റന്‍ഷനുമില്ല.എന്നു വച്ചാല്‍ വേറൊരു മുറിയിലും പോയിന്റും ഇല്ലെന്ന്.( ഞാന്‍ ഗയാത്തീലാണേ!)

“ഇക്ക നാലുമണിക്കാ വന്നത്..ഇപ്പോ കിടന്നിട്ടേ ഉള്ളൂ..ഇപ്പോ ശല്യം ചെയ്യാന്‍ പറ്റില്ല.ജമീലാത്ത പോയി പിന്നെ വാ”


“ഫോണുള്ള വീട് കുറേ ദൂരെയാടീ...തോടും,ഇടവഴീം ഒക്കെ ചാടിക്കടന്നു വേണം മക്കള്‍ വരാന്‍..ഇപ്പൊ നാട്ടില്‍ നല്ല ഇടീം മഴേം അല്ലേ?ഇപ്പൊത്തന്നെ അവിടെ രാത്രിയായിക്കാണും..ഇനീം വൈകിയാല്‍.പോരാത്തേനു വെഷപ്പാമ്പൂള്ള വഴീം. മക്കളില്ലാത്ത നിനക്കൊന്നും എന്റെ ദെണ്ണം മനസ്സിലാകൂല്ല”.

അക്കാലത്ത് എന്നെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരുന്ന പാരാമര്‍ശമായിരുന്നു അത്.എന്റെ പ്രായം പോലും ഓര്‍ക്കാതെ പലരും ഈ വിഷയം പറഞ്ഞ് ,എന്നേയും ഭര്‍ത്താവിനേയും പരിഹസിക്കുകയും, വേദനിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.വിദ്യാസമ്പന്നരും പരിഷ്ക്കാരികളുമായവര്‍ പോലും!എന്നാല്‍ ആ പാവം മനസ്സില്ൊന്നും കരുതിയാവില്ല അങ്ങിനെ പറഞ്ഞത് “പറ്റില്ല.” എല്ലാവരോടുമുള്ള ദേഷ്യം ഒരു ഞൊടിയിടെ മനസ്സിലേക്കൊടിയെത്തിയപ്പോള്‍ ഞാന്‍ ജമീലയോട് തറപ്പിച്ചു പറഞ്ഞു.പിന്നെ അവരുടെ മറുപടിക്കു കാക്കാതെ വാതിലടച്ചു വന്നു കിടന്നു.

വീണ്ടും തട്ടുന്നു..ഞാന്‍ വര്‍ദ്ധിച്ച കോപത്തോടെ വാതില്‍ വലിച്ചു തുറന്നു..റെഫീനയാണ്.

“ഉം?”ഞാന്‍ ചോദിച്ചു.

“ഒരാളേ വിളിക്കാനാ. എനിക്കിനി ഇന്നാട്ടില് നിക്കാമ്പറ്റൂല്ല. അറബിനേയിട്ട് ഒരു പ്രശ്നം.അയാള് എന്നെ നാട്ടീക്കേറ്റി വിടും..വേറൊരു വിസ ശര്യാക്കണം..നിക്കു നാട്ടീപ്പോവാനിപ്പോ പറ്റൂല്ല. ഒരാളെ വിളിക്കാനാ.. ഇന്നിവിടുന്നു മുങ്ങിയില്ലെങ്കില്‍ ശര്യാവൂല്ലാ.ഞാന്‍ അറബി കാണാതെ വന്നതാ..പുറത്തുപോയി ഫോണ്‍ ചെയ്യാന്‍ കയ്യൂല്ലാന്നു മോള്‍ക്കറിയാല്ലോ”.

എനിക്കൊന്നും മനസിലായില്ല..ഒന്നാമതേ ദേഷ്യം വന്നാല്‍ എനിക്കു കണ്ണു കണ്ടു കൂടാ..പിന്നെ അദ്ദേഹത്തെ ഉണര്‍ത്താന്‍ വയ്യ..പിന്നെ അറബി ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കു വല്ല പ്രശ്നവും ഉണ്ടാക്കിയാല്‍?


“ഇപ്പൊ പറ്റില്ല. നിങ്ങളു പിന്നെ വാ”


“അയ്യൊ അങ്ങനെ പറേല്ലേ മോളേ...നിനക്കു മനസ്സിലാവാഞ്ഞിട്ടാ..ആ വിസക്കാരനെ ഇന്നു തന്നെ വിളിക്കണം.സൌദിക്കു കടക്കാന്‍ നോക്കണം.എങ്ങനേങ്കിലും ന്റെ പാസ്സ്പോര്‍ട്ട് ഇവിടുന്ന് കൈക്കലാക്കണം”.


അതോടെ എനിക്കു പേടിയായി“നിങ്ങളോടു പോകാനല്ലേ പറഞ്ഞത്?”എന്റെ സ്വരം വല്ലാതെ ഉയര്‍ന്നു..“നാട്ടീപ്പോയി മക്കളെയൊക്കെ കണ്ട് പതുക്കെ സൌദിക്കു പോയാല്‍ മതി.”

പ്രതീക്ഷിക്കാതെയുള്ള എന്റെ ഭാവമാറ്റം കണ്ട് അവര്‍ അമ്പരന്നു..എന്നെ ഒരിക്കലും അവര്‍ ദേഷ്യപ്പെട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.

ഞാന്‍ വാതിലടച്ചു തിരിച്ചു വന്നു കിടന്നു.അന്നു ബുധനാഴ്ച്ചയായിരുന്നു.അന്നൊക്കെ ഇവിടെ വ്യാഴം, വെള്ളി ആയിരുന്നു അവധി ദിനങ്ങള്‍..ഭര്‍ത്താവ് ഉറങ്ങിയെണീറ്റതും ഞങ്ങള്‍ ഷാര്‍ജയിലുള്ള എന്റെ സഹോദരിയുടെ അടുത്തേക്കു പോയി.ഭര്‍ത്താവു വെള്ളിയാഴ്ച തിരികെയെത്തിയെങ്കിലും, ഞാന്‍ രണ്ടാഴ്ച കഴിഞ്ഞാണ് വന്നത്.

കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഫോണ്‍ ചെയ്യാന്‍ വന്ന ജമീലയില്‍ നിന്നും ഞാനാ വാര്‍ത്തയറിഞ്ഞു.

പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി,പതിനേഴാം വയസ്സില്‍ അമ്മയായി,ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അന്യനാട്ടില്‍ വന്ന് അറബികളുടെ ആട്ടും തുപ്പും സഹിച്ച റെഫീന ,തന്റെ മുപ്പത്തെട്ടാം വയസ്സില്‍, മകന്റെ ലൈംഗിക പീഢനം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്വയം അവസാനിപ്പിച്ചു.


പ്രാ‍ണന്‍ പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.