Thursday, December 10, 2009

നഷ്ടമുദ്ര ചിന്തിപ്പിക്കുന്നത്

ഡാൻ ബ്രൌണിന്റെ “ലോസ്റ്റ് സിമ്പൽ” എന്ന നോവലിൽ നോയിട്ടിക് ശാസ്ത്രജ്ഞയായ കാതറീൻ ആത്മാവിന്റെ ഭാരം അളക്കുന്നുണ്ട്.കാതറീന്റെ “സ്പെസിമൻ” ആകാൻ തയ്യാറായ മരണാസന്നനായ മനുഷ്യനെ അദ്ദേഹത്തിന്റെ ഭാര്യയും,ഒരു സഹായിയും ചേർന്ന് വായുകടക്കാത്ത ഒരു സിലിണ്ട്രിക്കൽ ചേം‌ബറിനുള്ളിൽ അടക്കുന്നു.ദ്രവ്യത്തിന്റെ സകല അവസ്ഥകളിൽ നിന്നും ഒരുകണികപോലും നഷ്ടമാവാത്ത വിധത്തിൽ അത് അടക്കുന്നു.സിലിണ്ടറിൽ പുറത്തുള്ളവർക്ക് വ്യക്തമായും കാണാവുന്ന വിധത്തിൽ ഒരു വെയിംഗ് സ്കെയിലും ഉണ്ട്.എന്തായാലും നിമിഷങ്ങൾക്കകം “സ്പെസിമൻ” ജീവൻ വെടിയുന്നു.ഉദ്വേഗഭരിതമായ നിമിഷങ്ങൾക്കുശേഷം വലിയ തോതിൽ അല്ലെങ്കിലും സിലിണ്ടറിലെ ഭാരം കുറഞ്ഞതായി അടയാളസൂചികയിൽ കാണുന്നു.ആ കുറഞ്ഞഭാരം ആത്മാവിന്റേതാണെന്ന് കാതറിനും,സഹോദരനായ പീറ്റർ സോളമനും നായകനായ പ്രഫസ്സർ ലാംഗ്ടനെ ബോധ്യപ്പെടുത്തുന്നു.(എന്തൊക്കെ ഇല്ലേലും കക്ഷിക്ക് വെയിറ്റുണ്ട്.)

ഇതുവായിച്ച് പത്തുമിനിറ്റു കഴിഞ്ഞപ്പോഴാണ് ഒരു ചുള്ളിക്കമ്പ് കണ്ടാൽ അതിനെക്കുറിച്ചോർത്ത് ചിന്തിച്ച് ചിന്തിച്ച് കറങ്ങിത്തിരിഞ്ഞ് ചുള്ളിക്കാടിലും,പിന്നത് കുറ്റിക്കാട്ടിലും അവിടുന്നും കയറി ജോർജ്ജ്ബുഷിന്റെ കാര്യാലയത്തിൽ വരെ ചുമ്മാ കൂളായി കയറിപ്പോകുന്ന എന്റെ ബുദ്ധിക്ക് പണികിട്ടിയത്.

അതായത് നാം എന്തും അനുഭവിച്ചറിയുന്നത് പഞ്ചേന്ദ്രിയങ്ങൾ വഴിയാണ്.ദ്രവ്യത്തിന്റെയോ മറ്റോ പല അവസ്ഥകൾ മൂലമാണ്.എന്നുവച്ചാൽ ഭൂമിയിൽ സംജാതമായ എന്തൊക്കെയോ വഴി.കോടാനുകോടി ഗ്രഹങ്ങളിൽ ഈ അവസ്ഥകൾക്കതീതമായ പലതും നിലവിലുണ്ടാവില്ലേ?അവരുടേതായ അവസ്ഥയിൽ അവയൊക്കെ ജീവിക്കുന്നുണ്ടാവില്ലേ?ജീവൻ എന്നാൽ ഓക്സിജന്റെയും,ഹൈഡ്രജന്റെയും,അമിനോ ആസിഡുകളുടെയും മറ്റും സാമിപ്യമെന്നത് മനുഷ്യരായ നമുക്കല്ലേ?ഭൂമിയിലില്ലാത്ത ലവണങ്ങളും,മൂലകങ്ങളും അല്ലെങ്കിൽ നമുക്കു പേരിടാനാവാത്ത പല അവസ്ഥകളും അവയുടേതായ ജീവൻ ഉത്പാദിപ്പിച്ച് നിലനിർത്തുന്നുണ്ടാവില്ലെ?

ഇനി ഒരു പടവുകൂടി കടന്നുചിന്തിച്ചാൽ നാം വിശ്വസിക്കുന്നപ്രകാരം നമുക്ക് ആത്മാവിനെ കാണാനാവില്ലെങ്കിലും ആത്മാവിന് നമ്മെ കാണാനാകും എന്നാണ്.അതുപോലെ ചന്ദ്രനിൽ ഒക്കെ ജീവൻ ഉണ്ടെങ്കിൽ(ഇതിഹാസങ്ങൾ പറയുന്നത് മരണാനന്തരം ആത്മാക്കൾ നിവസിക്കുന്നത് ചന്ദ്രനിൽ ആണെന്നൊക്കെ അല്ലെ?) നാമവരെ കാണുന്നില്ലെങ്കിലും അവർക്ക് നമ്മെ കാണാമെന്നുണ്ടെങ്കിൽ നമ്മുടെ ചേട്ടന്മാർ വളരെ കഷ്ടപ്പെട്ട് ഈ ഉപഗ്രഹത്തിൽ ചെന്നിറങ്ങി,ഭാരിച്ച വസ്ത്രങ്ങളും വായുഅറകളും ചുമന്ന് കയ്യും കാലും ഉറക്കാതെ ഒഴുകിനടന്ന് ഇവിടെ മണ്ണുണ്ടോ,വെള്ളമുണ്ടോ,ജീവനുണ്ടോ,പുഴയുണ്ടോ എന്നൊക്കെ കാര്യമായിട്ട് പരിശോധിക്കുമ്പോ തൊട്ടടുത്ത് കൂട്ടം കൂടി വന്നു നിന്ന് അവർ പറയുന്നതെന്താവും?
വാല്..പണ്ടൊക്കെ എന്തുപറഞ്ഞാലും എല്ലാവരും കളിയാക്കുകയോ,ചീത്തപറയുകയോ ചെയ്യുന്നത് കൊണ്ട് ഞാൻ കഷ്ടപ്പെട്ടു കണ്ടെത്തിയ ചില കണ്ടുപിടുത്തങ്ങൾ വലുതായി വല്യ ശാസ്ത്രജ്ഞയാകുമ്പോൾ മാത്രം പുറത്തുവിടാം എന്നുകരുതി മനസ്സിൽ അടക്കിപ്പിടിച്ചു നടക്കണ്ടി വന്നിരുന്നു.അന്നൊക്കെ ഉറുമ്പു എത്ര ഉയരത്തുനിന്നു വീണാലും ഒന്നും പറ്റില്ല കാരണം അതിനു അസ്ഥികളില്ല,സൂര്യനിൽ പോകണമെങ്കിൽ ഇരുമ്പുകുപ്പായം ഇട്ടു പോയാൽമതി എന്നൊക്കെയുള്ള കണ്ടുപിടുത്തങ്ങൾ എന്റെ പാവം കുഞ്ഞു മനസ്സിലിരുന്നു വിങ്ങിയിരുന്നു.ഇന്നിപ്പോ തോന്നലുകളൊക്കെ തോന്നുമ്പൊ പുറത്തുവിട്ട് എന്റെ കോഴിക്കുഞ്ഞിന്റെ കരളോളം പോന്ന മനസ്സിനെ ടെൻഷൻ ഫ്രീ ആക്കിവക്കാൻ സഹായിക്കുന്ന ബ്ലോഗ്ഗറിനുമ്മ.

Tuesday, September 1, 2009

ടീനേജ് ഡയറി

സങ്കല്പ്പിച്ചു നോക്കു,
നിങ്ങള്‍ ഒരു സാധാരണ പെണ്കുട്ടിയാണ്. നിങ്ങള്‍ക്ക് മനോഹരമായ ഒരു വീട്. വളരെനല്ല മാതാപിതാക്കള്‍, വഴക്കാളിയെങ്കിലും സ്നേഹസമ്പന്നയായ ഒരനിയത്തിക്കുട്ടി, നിങ്ങളുടെ കുടുംബത്തിന് സാമ്പത്തികമായും,സാമൂഹികമായും വളരെ ഉയര്‍ന്ന സ്ഥാനം എന്നിവയുണ്ട്. സ്കൂളില്‍ നിങ്ങള്‍ റാങ്ക്ജേതാക്കളില്‍ ഒരാളാണ്. പാഠ്യേതര വിഷയങ്ങളിലും നിങ്ങള്‍ നിപുണയാണ്. സ്കൂളില്‍‍ നിങ്ങള്‍ അതിപ്രശസ്തയാണ്. നിങ്ങള്‍, മാതാപിതാക്കള്‍, കുടുംബം ജീവിതം അങ്ങനെ നിങ്ങളും നിങ്ങളെചുറ്റിപ്പറ്റിയുള്ള എല്ലാകാര്യങ്ങളും പെര്‍ഫെക്റ്റ് ആണ്.
അങ്ങനെ സമയം കടന്നുപോകുന്നതിനിടെ നിങ്ങളുടെ മാതാപിതാക്കളുടെ സ്വഭാവം മാറിമറിയുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുന്നു. അല്ല നിങ്ങളുടെ അമ്മയുടെ സ്വഭാവരീതികള്‍ ആകെ മാറിമറിഞ്ഞിരിക്കുന്നു. അവര്‍ നിങ്ങളുടെ അച്ഛനെ, അനിയനെ, നിങ്ങളെ പരിപൂര്‍ണ്ണമായി അവഗണിക്കുന്നു. വഴക്ക് വീട്ടിൽ നിത്യസംഭവമാകുന്നു. എല്ലാതിനും കാരണം അവർ ചാറ്റിംഗ്, മെസ്സേജിംഗ് എന്നിവയ്ക്ക് വളരെകൂടിയ അളവില്‍ അടിമപ്പെട്ടിരിക്കുന്നു. സ്വന്തം കുടുംബത്തെ പാടേ വിസ്മരിച്ച് അവര്‍ മറ്റേതോ ലോകത്ത് കുരുങ്ങിപ്പോയിരിക്കുന്നു.

കുറച്ചുകഴിയുന്നതോടെ ആ മാറ്റം കുറേക്കൂടി വിപുലമാകുന്നു. ഷി ഗെറ്റ്സ് എ ന്യൂ മേക്ക് ഓവർ. ഷി ബികംസ് സോ ബ്യൂട്ടിഫുള്‍ ആന്ഡ് പ്രെറ്റി. അവര്‍ ഒരു കൌമാരക്കാരിയെപ്പോലെ പെരുമാറാൻ തുടങ്ങുന്നു. വഴക്കിന്റെ തീവ്രത കാര്യമായി വര്‍ധിക്കുന്നു. ഒരുകാലത്ത് ആരെയും അസൂയപ്പെടുത്തും വിധം കഴിഞ്ഞിരുന്നവർക്ക് പരസ്പരം യാതൊരുവിധത്തിലും സഹിക്കാനാകാതെ വരുന്നു. “ഡിവോഴ്സ് “ എന്ന വാക്ക് സംസാരത്തിൽ കൂടെക്കൂടെ കടന്നുവരുന്നു.

ഇതെല്ലാം നിങ്ങളെ വല്ലാതെ മോശമായി ബാധിക്കുന്നു. നിങ്ങള്‍ വല്ലാതെ അസ്വസ്ഥയാകുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ ആവുന്നത്ര ശ്രമിക്കുന്നു. പക്ഷേ ഇതെല്ലാം നിങ്ങളുടെ നിയന്ത്രണത്തിനും അപ്പുറമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. എല്ലാതിനോടും പൊരുത്തപ്പെടാന്‍ ശ്രമിച്ച് വേദനകളെ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിലൊളിപ്പിച്ച് ഒന്നുംസംഭവിക്കാത്തപോലെ പെരുമാറാന്‍ നിങ്ങള്‍ ശീലിക്കുന്നു. സ്കൂളിലും നിങ്ങള്‍ ആ പഴയ ഹാപ്പി ഗോ ലക്കി ഗേള്‍ ആയി അഭിനയിക്കുന്നു.

പക്ഷേ ആ അഭിനയം അധികം തുടരാനാകുന്നില്ല. നിങ്ങളറിയാതെതനെ നിങ്ങള്‍ വല്ലാതെ മാറിപ്പോകുന്നു. പഴയ ബഹളക്കാരിക്കുട്ടി സ്വയം തീര്‍ത്ത ഒരു കൂടിനുള്ളിലേക്ക് ചുരുങ്ങിക്കൂടുന്നു. കൂട്ടുകാര്‍ ഒന്നും മനസ്സിലാകാതെ അമ്പരന്നു പോകുന്നു. പഠനത്തില്‍ നിങ്ങള്‍ പുറകോട്ടുപോകുന്നു. പരീക്ഷകളില്‍ തോല്ക്കുന്നു.

പെട്ടെന്നൊരുനാള്‍ നിങ്ങളുടെ അമ്മ ദുഖിതനായ അച്ഛനേയും, അങ്ങേയറ്റം നിസ്സഹായയായ അനിയത്തിയേയും , നിങ്ങളേയും പുറകിലാക്കി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു. ആഴമേറിയ ഒരു ഗര്‍ത്തത്തിലേക്ക് പതിച്ചതായും, കരകയറാനാകാതെ അവിടെക്കിടന്ന് കൈകാലിട്ടടിക്കുന്നതായും നിങ്ങള്‍ക്ക് തോന്നുന്നു.

ഇതെല്ലാം നിങ്ങള്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. കൊല്ലപ്പരീക്ഷ അടുത്തുവരുന്നതു കൊണ്ട് മറ്റെല്ലാം മറന്ന് പഠനത്തില്‍ ശ്രദ്ധിക്കാന്‍ തന്നെ നിങ്ങള്‍ തീരുമാനിക്കുന്നു. ഇതിനിടെ നിങ്ങളുടെ മാറ്റം തിരിച്ചറിഞ്ഞ നിങ്ങളുടെ കൂട്ടുകാര്‍ നിങ്ങളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നു.നിങ്ങളെ ഒട്ടിപ്പിടിച്ച ആ മൌനത്തിന്റെ പാട വകഞ്നുമാറ്റാന്‍, പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒക്കെ അവര്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അവരതില്‍ കുറേശ്ശെ വിജയം കണ്ടുതുടങ്ങുന്നു. നിങ്ങള്‍ പത്താം ഗ്രേഡിലേക്ക് ജയിക്കുന്നു.(കഷ്ടിച്ച്)

എന്നാല്‍ പെട്ടെന്ന് അമ്മ വീണ്ടും നിങ്ങളുടെ വീട്ടിലേക്ക് കയറി വരികയാണ്. മാനസികനില തെറ്റിയതുപോലെ പെരുമാറുന്ന അവര്‍നിരന്തരം നിങ്ങളേയും അനിയനേയും കൊല്ലുമെന്ന് ഭീഷണിമുഴക്കിത്തുടങ്ങുന്നു. പലപ്രാവശ്യം ശ്രമങ്ങള്‍ നടത്തുകയും ചെയ്യുന്നു.


നിങ്ങളുടെ അച്ഛന്‍ നിങ്ങളോട് ജനിച്ചുവളര്‍ന്ന നാടിനേയും,സുഹൃത്തുക്കളേയും -നിങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍, നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം, എല്ലാ വേദനയിലും നിങ്ങള്ക്കൊപ്പം നിന്നവര്‍, നിങ്ങളെ വേദനയില്‍ നിന്നും കരകയറ്റി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്ത്തിയവര്‍, നിങ്ങള്‍ ദുഃഖിതരായിരിക്കുമ്പോള്‍ നിങ്ങളെ ശാസിച്ചിരുന്നവര്‍, അദൃശ്യമായ ഏതോ ഒരു പശിമയാല്‍ പരസ്പരം ഒട്ടിപ്പിടിച്ചിരിക്കുന്നവര്‍, ഈ ഭൂമിയിലെ നിങ്ങളുടെ ഏക സാന്ത്വനവും, സന്തോഷവും-വിട്ട് ഇന്ത്യയിലേക്ക് പോകാന്‍ അഭ്യർത്ഥിക്കുന്നു. നിങ്ങള്‍ സമ്മതിക്കാതാവുമ്പോള്‍ അദ്ദേഹം കരഞ്ഞ് യാചിക്കുന്നു. കാലുപിടിക്കുന്നതുപോലെ കെഞ്ചുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ മേല്‍‌വിവരിച്ചതുമാത്രമല്ല, നിങ്ങളുടെ അച്ഛന് സാമ്പത്തികമായും അങ്ങേയറ്റം തകര്‍ന്നിരിക്കുകയാണെന്നും, ഒരു ജന്മം കൊണ്ടു വീട്ടിത്തീര്ക്കാനാവാത്ത കടക്കെണിയില്‍ അദ്ദേഹം മുങ്ങിപ്പോയിരിക്കുന്നുവെന്നും നിങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തുന്നു. ഒടുവില്‍ എല്ലാ സന്തോഷവുമുപേക്ഷിച്ച് നിങ്ങളും, അനിയത്തിയും ഇന്ത്യയിലുള്ള അങ്കിളിന്റെ വീട്ടിലേക്ക് തിരിക്കുന്നു.

ഇവിടെ വന്നപ്പോഴാണ് അറിയുന്നത് ഒമ്പതാം ക്ലാസ്സിലെ താഴ്ന്ന മാര്‍ക്കു കാരണം ഇവിടുത്തെ സ്കൂളുകാർ നിങ്ങളെ പത്താംക്ലാസ്സില്‍ പ്രവേശിപ്പിക്കുകയില്ല. ഒമ്പതിലേ നിങ്ങള്‍ക്ക് പ്രവേശനം ലഭിക്കുകയുള്ളു. അതും ഒരാഴ്ച കഴിഞ്ഞാല്‍ ഉള്ള പ്രവേശനപ്പരീക്ഷയില്‍ അറുപതുശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ മാത്രം. സത്യത്തില്‍ അവിടെ ക്ലാസ്സ് തുടങ്ങി ഏതാനും മാസമായി. ഒമ്പതിലെ പാഠഭാഗങ്ങളെല്ലാം നിങ്ങള്‍ മറന്നുതുടങ്ങിയിരിക്കുന്നു. ഒരാഴ്ചകൊണ്ട് എല്ലാം പഠിക്കാന്‍ നിങ്ങള്‍ക്കാകുമോ?

എല്ലാ ചിന്തകളും നിങ്ങളിലേക്കോടിയെത്തുന്നത് രാത്രിയിലാണ്. അതുകൊണ്ടുതന്നെ മാസങ്ങളായി നിങ്ങള്ക്കുറക്കമില്ല. എങ്ങനെയെങ്കിലും ഒന്നുറങ്ങിയാലും ഏതെങ്കിലും ദുസ്സ്വപ്നത്തിന്റെ മാറിലേക്ക് വിയര്പ്പില്‍ കുളിച്ചു ചാടിയെണീക്കും. പിന്നീട് സൂര്യനുദിക്കും വരെ അസ്വസ്ഥചിന്തകളും പേറി നിങ്ങളുണര്‍ന്നിരിക്കും.

എക്സാമിനോടുള്ള പേടികാരണം ഈയിടെയായി എന്തുകഴിച്ചാലും നിങ്ങള്‍ ഛർദ്ധിക്കും. ഇന്നു വൈകുന്നേരം മുതല്‍ നിങ്ങള്‍ക്ക് അസഹ്യമായ തലവേദനയുമുണ്ട്. അതുകൊണ്ട് നിങ്ങളെഴുന്നേറ്റ് കിടക്കാന്‍ പോകുന്നു. വേഗത്തില്‍ നിങ്ങളുറങ്ങിപ്പോകുന്നു. ഉറക്കത്തില്‍ വളരെകാലങ്ങള്‍ക്കു ശേഷം നിങ്ങളുടെ പഴയ ജീവിതം നിങ്ങളുടെ സ്വപ്നത്തില്‍ കടന്നുവരുന്നു.

നിങ്ങള്‍ ആ പഴയ കുട്ടിയായി, കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നു. സ്നേഹമുള്ള മാതാപിതാക്കള്‍ക്കൊപ്പം ഫണ്‍‌ലാന്ഡില് പോകുന്നു, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. അനിയത്തിക്കൊപ്പം കിടപ്പുമുറിയിലെ ഇരുട്ടില്‍ വഴക്കിടുന്നു. ബഹളം കേട്ട് ഓടിയെത്തുന്ന അമ്മ കപടഗൌരവത്തോടെ നിങ്ങളെ ശകാരിക്കുന്നു. ആ മനോഹര സ്വപ്നത്തിനിടയില്‍ നിങ്ങളുടെ അങ്കിളിന്റെ മകന്‍ മുറിയിലെത്തി ചെവിപൊട്ടുന്നവിധത്തിൽ ഒച്ചയുണ്ടാക്കി നിങ്ങളെ ഉറക്കത്തില്നിന്നും എഴുന്നേല്പ്പിക്കുന്നു. സ്വപ്നവും ഉറക്കവും മുറിഞ്ഞ് പെട്ടെന്ന് പഴയ തലവേദനയിലേക്ക് പറന്നിറങ്ങേണ്ടിവന്ന വെപ്രാളത്തില്‍ നിങ്ങളറിയാതെ നിങ്ങളുടെ കസിനെ അടിച്ചുപോകുകയും, അവനുറക്കെ കരയുകയും ചെയ്യുന്നു.

ഉടനെ നിങ്ങളുടെ ആന്റി വലിയശബ്ദത്തോടെ മുറിയിലേക്ക് ഇരമ്പിക്കയറിവന്ന് അവരുടെ അസുഖത്തെപ്പറ്റിയും, അസുഖം കാരണം നിങ്ങള്ക്കുണ്ടാക്കിത്തരാൻ കഴിയാതിരുന്ന ചിക്കന്‍ കറിയേയും, ഫ്രെഞ്ച് ഫ്രൈസിനേയും പറ്റി ആരോടെന്നില്ലാതെ ഉറക്കെ ദേഷ്യപ്പെട്ട് പ്രസംഗിച്ചാലോ?

നിങ്ങള്‍ കുറച്ചുനേരം മൌനമായിരുന്ന് , പിന്നെ പതിയെ എഴുന്നേറ്റ് ടോയ്ലറ്റില് പോയി വീണ്ടും ഛര്ദ്ധിച്ചു തിരികെ വന്നു മിണ്ടാതിരിക്കുകയല്ലാതെ എന്തു ചെയ്യും അല്ലേ?

ദിസ് ഈസ് എക്സാറ്റ്ലി വാട്ട് ഹാപ്പെന്ഡ് റ്റു മി റൈറ്റ് നൌ...ആന്ഡ് ഐ ഹാവ് നോ ക്ലൂ അബൌട്ട് വാട്ട് റ്റു ഡു.

ഓരോ തവണ അച്ഛനോട് ഫോണില്‍ സംസാരിക്കുമ്പോഴും എന്റെ ഹൃദയം അദ്ദേഹത്തോടെന്നെ തിരികെ കൊണ്ടുപോകാൻ യാചിക്കാന്‍ വെമ്പും. പക്ഷേ ഒന്നും മിണ്ടാന്‍ കഴിയാറില്ല.പക്ഷേ അനിയത്തിയതില്‍ വിജയിച്ചു. അവള്‍ നാളെ ഖത്തറിലേക്ക് തിരികെപ്പോകുകയാണ്.(ലക്കി ഹെർ)

സാരമില്ല എന്റെ ഇന്നത്തെ സ്ഥിതിയില്‍ എനിക്കു സന്തോഷമില്ലെങ്കിലും ഞാന്‍ തകര്ന്നുപോകുന്നില്ല.
ഇപ്പോള് തല്ക്കാലം ഞാന്‍ ആഗ്രഹിക്കുന്നത് അല്പം ഉറക്കം മാത്രമാണ്.സുഖമായ നീണ്ട ഗാഢ നിദ്ര

സർവ്വശക്തനായ ദൈവമേ
ഇന്നത്തെ രാത്രിയിൽ നല്ലസ്വപ്നങ്ങള്‍ അകമ്പടി സേവിക്കുന്ന സുഖനിദ്രയെനിക്കേകുക. ഹെല്പ് ആന്ഡ് ബ്ലെസ്സ് ദിസ് പുവർതിംഗ് ആന്ഡ് മേക്ക് ഹേര്‍ ലൈഫ് എ ലിറ്റില്‍ മോര്‍ ബെറ്റര്‍.

നാളത്തെ പരീക്ഷയില്‍ എന്നെ വിജയിപ്പിക്കുക.
ഐ ആസ്ക് ദീസ് ഓണ് യുവര് ഹോളി നെയിം.

കഥ ടീനേജ് ഡയറി തുഷാരത്തിന്റെ ഓണപ്പതിപ്പില്‍

Wednesday, March 25, 2009

''അങ്ങനെ അതും''

തൃശ്ശൂരില്‍ വെച്ച്‌ നടന്ന വനിതാകമ്മീഷന്‍ അദാലത്തില്‍ വെച്ച്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി

Monday, March 16, 2009

മരുഭൂമീലാന്ന്വച്ചിട്ട്

ഇവിടെ ദുബായിലും ഷാര്‍ജേലും ചില വെല്ല്യേ ആള്‍ക്കാരുണ്ട്..എപ്പോ നോക്ക്യാലും ഞാന്‍ എന്തുപറഞ്ഞാലും “ഓ..നീയാ മരുഭൂമീലെ കാട്ടുമുക്കിലല്ലേന്നൂ ”പറഞ്ഞ് ആക്കുന്നവര്‍.അതു കേള്‍ക്കുമ്പോ കൊല്ലാന്‍ തോന്നുമെങ്കിലും അവരുടെ ആയുസ്സിന്റെ വലിപ്പം കൊണ്ട് അവരങ്ങുദൂരെയായിപ്പോയില്ലേ?അതുകൊണ്ട് തല്‍ക്കാലം ഒരു സമാധാനത്തിന് “മൌസോണ്ട് മണ്ടക്കെറിഞ്ഞുകൊല്ലും”ന്നു ഭീഷണിപ്പെടുത്തി ഞാന്‍ സൈന്‍ ഔട്ടാവും.:-(

ഇവര്‍ക്കൊക്കെ ഇട്ടൊന്നു പണിയാന്‍ കുറെക്കാലായി ഞാനാലോചിക്കുന്നു.എന്തായാലും ഇനിയിപ്പോ പോകാനായില്ലേ?അതുകൊണ്ട് പ്രതികാരമൊക്കെ മറന്ന് ഇവര്‍ക്കു ഒരൂണൊക്കെ കൊടുത്ത് സന്തോഷായിപിരിയാംന്നോര്‍ത്തു.

ദേ പൊന്നുപോലെ നോക്കിവളര്‍ത്തിയുണ്ടാക്ക്യ ചീരയാ..

പൊട്ടിച്ചു കഴിഞ്ഞപ്പോ ദേ അതിനടിയില്‍ പെട്ട് ശ്വാസം മുട്ടുന്ന പുദിനേം,മുളകും.(അതിനിടയില്‍ കാണുന്നത് കളയാണെന്നാരു പറഞ്ഞു,അതാണ് കറുക.മടികാരണമല്ല,അതിന്റെ ഗുണങ്ങളോര്‍ത്തു പറിച്ചുകളയാത്തതാ.)ഇങ്ങനെ അരിഞ്ഞ്.(കൈ കഴച്ചു) ദേ ഇങ്ങനാക്കി.
കണ്ണുവക്കല്ലേ..........







സത്യത്തില്‍ ഈ മുരിങ്ങപ്പൂതോരന്‍ ശരിക്കു കഴിച്ചതിവിടുന്നാ.നാട്ടില്‍ തോരന്‍ വക്കാന്‍ പോയിട്ട് മുരിങ്ങപൂത്തുനിക്കണ വഴിക്ക് അറിയാതെ നടക്കുമ്പോ കയ്യെങ്ങാനും അബദ്ധത്തില്‍ അതിലൊന്നു തട്ട്യാ മതി അപ്പോ കേള്‍ക്കാം “ഈ പെണ്ണാ പൂവു മുഴുവനിന്നു കൊഴിക്കും”ന്നു.ഈ മരത്തിലെ കായ്ക്കു വല്യ ടേസ്റ്റില്ല..ഇലയും,പൂവും ആണു കാര്യമായി എടുക്കാറ്.

ഊണു കഴിഞ്ഞാല്‍ ഇത്തിരി മധുരമാവാല്ലേ?

കാണാന്‍ വല്യ ഗുമ്മില്ലാന്നേ ഉള്ളു..അപാര മധുരമാ..:-)


ഇതൊക്കെ ഈ മരുഭൂമിയില്‍ ഇങ്ങനെ വളരാന്‍ എന്താ ചെയ്യുന്നേന്നോ?..ഞാന്‍ രണ്ടുനേരോം പാട്ടുപാടി പേടിപ്പിക്കും.:-)

(തീര്‍ന്നില്ല.ബാക്കി നാളെ.)

Sunday, February 8, 2009

മരിച്ചുപോയവരെ കുറ്റം പറയരുത്

വര്‍ഷങ്ങള്‍ക്കു മുന്‍പാണ്.എന്റെ നാത്തൂനും അളിയനും കൂടെ കേരളത്തിലെ അതിപ്രശസ്തമായ ഒരു ഗവേഷണ കേന്ദ്രത്തിലേക്ക് സന്ദര്‍ശനം നടത്താന്‍ പോകുമ്പോള്‍ എന്നെവിളിച്ചു.അളിയന്റെ സുഹൃത്തിന്റെ ഭാര്യ അവിടെ ജോലിചെയ്യുന്നുണ്ട്..അതിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണവരുടെ താമസം.അങ്ങോട്ടാണ് ആദ്യം പോയത്.

ചായയൊക്കെ കുടിച്ച് ഞങ്ങളവിടെയൊക്കെ ചുറ്റിനടന്നുകാണാന്‍ തുടങ്ങി.അവിടെ താമസിക്കുന്ന കുടുംബാംഗങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നും വരുന്നുമുണ്ട്.നേരെ ആരുവന്നാലും ചിരിച്ചുകാണിക്കുക എന്നൊരു നല്ല സ്വഭാവം എനിക്കുണ്ട്..എന്റെ മുഖത്തെ ശാലീനതയും,നിഷ്ക്കളങ്കതയും (ഹോ!)കണ്ടാവണം എല്ല്ലാവരും ഒരു ചിരി തിരികെത്തരാറുമുണ്ട്.ഇനിയഥവാ ആരെങ്കിലും കാണാത്തമട്ടില്‍ പോയാല്‍ അന്നുകിടന്നുറങ്ങുന്നതുവരെ ഞാനവരെ മനസ്സില്‍ ചീത്തേം വിളിക്കും.

അങ്ങനെ അവിടെയും ആ നടപ്പിനിടയില്‍ ഞാന്‍ എല്ലാവരേം നോക്കി മനോഹരമായി ചിരിച്ചുകൊണ്ട് നടക്കുകയായിരുന്നു..അതിനിടക്കാണ് ഒരു ചേച്ചിയെകണ്ടത്.നമുക്കവരെ സാവിത്രി എന്നു വിളിക്കാം.എന്റെ ചിരിക്കുപകരം നിര്‍ജ്ജീവമായൊരു നോട്ടം സമ്മാനിച്ച് അവര്‍ പോയി.
“ഹോ..ഇവര്‍ക്കെന്താ വെട്ടുപോത്തിന്റെ സ്വഭാവം?മനുഷ്യരെ കണ്ടിട്ടില്ലേ?
ആരാന്നാ വിചാരം?”ഞാന്‍ തുടങ്ങി.
അപ്പോഴാണ് ഞങ്ങള്‍ പോയ വീട്ടിലെ ചേച്ചി അവരെപ്പറ്റി പറഞ്ഞത്.
സാവിത്രി പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് അയല്‍ക്കാരനായ ഷറഫുദ്ദീനുമായി പ്രണയത്തിലാവുന്നത്.ഇരു വീട്ടുകാരും കടുത്തയാഥാസ്തിതികര്‍.അധികകാലം ഈ ബന്ധം അവര്‍ക്കൊളിച്ചുവക്കാനായില്ല.വീട്ടിലും നാട്ടിലും പ്രശ്നങ്ങളായി.ഷറഫുദ്ദീന് തന്റെ താഴെ മൂന്ന് അനിയത്തിമാരുണ്ട്..അവരുടെ കല്യാണം കഴിഞ്ഞാല്‍ താന്‍ വന്നുകൊണ്ടുപോയ്ക്കോളാമെന്ന് സാവിത്രിക്കദ്ദേഹം വാക്കുനല്‍കി.

ഇതിനിടെ സാവിത്രിക്കു വീട്ടില്‍ കല്യാണാലോചനകള്‍ മുറുകിത്തുടങ്ങിയിരുന്നു.കടുത്ത മര്‍ദ്ദനങ്ങളും സഹിച്ച് അവര്‍ പിടിച്ചുനിന്നു.വര്‍ഷങ്ങളോളം.അതിനിടെ അവരുടെ അച്ഛന്‍ മരിച്ചു.സാവിത്രിയും അമ്മയും സഹോദരന്റെ സംരക്ഷണയിലായി.സഹനത്തിന്റെ നാളുകള്‍ പിന്നെയും..
ഒടുവില്‍ ഷറഫുദ്ദീന്റെ അനിയത്തിമാരെല്ലാം വിവാഹിതരായി.അപ്പോഴേക്കും അദ്ദേഹത്തിന്റെ വാപ്പ ശയ്യാവലംബിയായിരുന്നു.തന്റെ മയ്യത്തെടുക്കാതെ ഒരന്യജാതികാരിയെ ഈ വീട്ടില്‍കയറ്റില്ലെന്നദ്ദേഹം.വീണ്ടും നാളുകള്‍.ഒടുവില്‍ അദ്ദേഹവും മരിച്ചു.
അങ്ങനെ പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി.സാവിത്രിക്കു മുപ്പതും,ഷറഫുദ്ദീനു നാല്‍പ്പതും വയസ്സുപ്രായമായപ്പോള്‍.ഇരു വീട്ടുകാരും അവരെ പുറത്താക്കുകയും ചെയ്തു.
ഈ ഗവേഷണകേന്ദ്രത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.രണ്ടുപേരും ഇവിടെ താമസം തുടങ്ങി.ആറുമാസമായപ്പോള്‍ ഗര്‍ഭിണിയായ സാവിത്രിയെ തനിച്ചാക്കി ഷറഫുദ്ദീന്‍ ലോകത്തുനിന്നും യാത്രയായി.ഹൃദയാഘാതം.

ജോലിയിലിരിക്കേ മരിച്ചതുകൊണ്ട് ആ സ്ഥാപനത്തില്‍ തന്നെ അവര്‍ക്കു ജോലികിട്ടി.ഞാന്‍ കാണുമ്പോള്‍ മൂന്നുവയസ്സുള്ള മകനുമൊത്ത് അവര്‍ തനിയെ.......
ആരാണ് അവരോട് തെറ്റു ചെയ്തത്?

Monday, February 2, 2009

നിങ്ങള്‍ക്ക് ഏതുവരെ പഠിക്കാം?

ഒന്നാം വര്‍ഷം ബിരുദത്തിനു പഠിക്കുമ്പോള്‍ വിവാഹിതയായവളാണ് ഞാന്‍ ‍. പിന്നീട് വിദേശവാസം.. പഠനം അവിടെ നിലക്കുകയായിരുന്നു. ഇവിടെ (വിദേശത്ത്‍) വന്ന് പഠനം തുടരാനുള്ള വഴികള്‍ ഏറെ ആലോചിച്ചുവെങ്കിലും സ്ഥാപനങ്ങള്‍ എല്ലാം ഏതാണ്ട് മുന്നൂറോളം കിലോമീറ്റര്‍ അകലെയായതും സ്വയം പഠിക്കാനുള്ള ആത്മവിശ്വാസമില്ലാതിരുന്നതും തടസങ്ങളായി മാറുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍. ഇതിനിടെ കുഞ്ഞുങ്ങള്‍. മൂത്തകുഞ്ഞ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ സമയത്താണ് വിദൂരവിദ്യാഭ്യാസ പഠനപദ്ധതിയനുസരിച്ച് പഠനം തുടരാനാകും എന്നറിഞ്ഞത്. ഇനി ഈ "വയസ്സുകാലത്തോ" എന്നൊരു അപകര്‍ഷതാ ബോധം മനസ്സിനെ പിടിച്ചുലച്ചു. ആ സമയത്താണ് വിവാഹം കഴിഞ്ഞ് വിധവയായതിനുശേഷം പഠനം തുടര്‍ന്ന ഒരു ഡോക്ടറെക്കുറിച്ച് വായിച്ചത്. സ്വന്തം മകള്‍ എസ്.എസ്.എല്‍.സി പാസ്സായിറങ്ങിയ അതേ വര്‍ഷം എം.ബി.ബി.എസ്.പൂര്‍ത്തിയാക്കിയവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒന്നാം വര്‍ഷത്തെ മാര്‍ക് ലിസ്റ്റുമെടുത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രേക് എന്‍ട്രി എടുത്ത് രെജിസ്റ്റ്രേഷന്‍ എസ്.ഡി.ഇ.യിലേക്ക് മാറ്റി ജോയിന്‍ ചെയ്തു. നാട്ടില്‍ നിന്നും പുസ്തകങ്ങള്‍ വരുത്തി സ്വയം നോട്ട് തയ്യാറാക്കി ഉറക്കമിളച്ച്....അഞ്ചു വയസ്സുകാരനും മൂന്ന്‍ വയസ്സുകാരിക്കുമിടയില്‍ മറ്റാരും സഹായത്തിനില്ലാതെ നെട്ടോട്ടമോടി.ഒടുവില്‍ മുന്നൂറ്റമ്പത് കിലോമീറ്റര്‍ അകലെ അബുദാബിയിലുള്ള പരീക്ഷാകേന്ദ്രത്തിലേക്ക്.

പരീക്ഷയെഴുതാന്‍ സെന്ററിലെത്തിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്. എന്റെ "ത്യാഗങ്ങളൊന്നും" ഒന്നുമല്ലെന്നും, ഞാനിപ്പോഴും കുട്ടിയാണെന്നും മനസ്സിലായത്. ഭുരിഭാഗം പേരും മുപ്പത്തഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. എന്റെയടുത്തിരുന്ന ബെഞ്ചമിന്‍ അങ്കിളിന്റെ മൂത്തമകന്‍ മെഡിസിനു പഠിക്കുന്നു. രണ്ടാമത്തെമ്മകന്‍ എഞ്ചിനീയറിംഗ്. നല്ലൊരു ശതമാനവും ജോലിചെയ്യുന്നവരായിരുന്നു. ജോലിക്കും വീടിനുമിടയിലുള്ള ഓട്ടത്തിനിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയവര്‍. പരീക്ഷയെഴുതാനായി ലീവ് കളയാതെ ഓഫീസില്‍ നിന്നും രണ്ടരമണിക്കൂര്‍ സമയം "അഡ്ജസ്റ്റ്" ചെയ്ത് വരുന്നവര്‍. ഡെലിവറി വാന്‍ പുറത്ത് പാര്‍ക്ക് ചെയ്ത് ഓടിക്കിതച്ച് വരുന്ന സെയില്‍‌സ്മാന്‍മാര്‍. ടാക്സിഡ്രൈവര്‍മാര്‍. പിന്നെ ജോലിക്കിടയിലും പഠനം തുടരുന്ന ചെറുപ്പക്കാരുമുണ്ട്. മുപ്പത്തഞ്ചുകാരനായ എന്റെ കസിന്‍ എം.ബി.എ. വിദ്യാര്‍ത്ഥിയാണ് ഇവിടെ. വെള്ളിയാഴ്ചകളില്‍ മാത്രം ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്ന അവന്‍ പറയുന്നത് ഞാനൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ "യംഗസ്റ്റ് ചാപ്സിന്റെ" ലിസ്റ്റില്‍ വരുമെന്നാണ്. ഭൂരിഭാഗവും മലയാളികളെങ്കിലും നോര്‍ത്തിന്‍ഡ്യന്‍സുമുണ്ട് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ വിദൂരപഠന വിദ്യാര്‍ത്ഥികളില്‍.

ഞാനോര്‍ത്തുപോയത് നമ്മുടെ നാടിനെക്കുറിച്ചാണ്. അവിടെയിരുന്നാണ് ഞാന്‍ വീണ്ടും പരീക്ഷയെഴുതാന്‍ പോയിരുന്നതെങ്കില്‍ "വയസ്സു കാലത്ത്" പഠിക്കാന്‍ പോയതിനെത്ര പഴികേട്ടേനെ? നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? എന്റെ ഗ്രാമത്തില്‍ ബന്ധുവീടുകളിലും അയല്‍ വീടുകളിലും അനവധി പെണ്‍കുട്ടികളുണ്ട്. ഇവിടെ രാത്രി കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ഉറക്കമിളച്ച്, പകല്‍ അവരുറങ്ങുമ്പോള്‍ ജോലികള്‍ തീര്‍ത്ത് അവരൊന്നു വലുതാകും വരെ വിശ്രമമില്ലാതെ കഴിയുന്ന പ്രവാസി അമ്മമാരെപ്പോലല്ല അവര്‍. പ്രസവിക്കലും, ഇടക്ക് പാലുകൊടുക്കലും കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മറ്റൊരു ഉത്തരവാദിത്വവുമില്ല. കുഞ്ഞു രാത്രി കരയുമ്പോള്‍ ഉറക്കമിളക്കേണ്ടതും, തങ്ങള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കേണ്ടതും തങ്ങളുടെ അമ്മമാരോ അമ്മായിയമ്മമാരോ ആണെന്ന ധാരണയോടെ മെഗാസീരിയലിനും, റിയാലിറ്റിഷോകള്‍ക്കുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍. ഇരുപത്തൊന്നുകാരിയും, നാലുവയസ്സുകാരന്റെ അമ്മയുമായ എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയടക്കം. തുടര്‍ന്ന് പഠിക്കാന്‍ പറയുന്ന എന്നോട് "ഇനീം പുസ്തകം വായിച്ച് കഷ്ടപ്പെടാനാനെങ്കില്‍ പിന്നിപ്പണിക്ക് (കല്യ്യാണം കഴിക്കാന്‍) നിക്കണായിരുന്നാ " എന്നാണ് ചോദ്യം. എന്തു ചെയ്യാന്‍ ‍? ഇനി ആഗ്രഹമുള്ള ന്യൂനപക്ഷത്തിനു മുന്നില്‍ ഭര്‍ത്താവും, വീട്ടുകാരും വിലങ്ങുതടിയാണ് താനും.

ഇവിടെയുള്ള ആണ്‍കുട്ടികളും,പെണ്‍കുട്ടികളും പ്ലസ് ടു കഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കിലും ചെറിയൊരു ജോലിനേടുന്നു. (അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും, എജ്യുക്കേഷണല്‍ സിറ്റികളിലും പഠിക്കുന്ന ഹയര്‍ക്ലാസ്സിനെ അല്ല ഉദ്ദേശിക്കുന്നത്). പിന്നീടാണ് അവര്‍ പഠനം തുടരുന്നത്. നമ്മുടെ നാട്ടില്‍ കാമ്പസ്സ് റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി വീണ്ടും പഠനം തുടരുന്നപോലെയല്ല അത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മര്‍ച്ചന്‍ഡൈസര്‍, സെയിത്സ്മാന്‍, (ഭാരമെറിയ കാര്‍ട്ടണുകള്‍ കണ്ടയിനറുകളില്‍ നിന്നും വെയര്‍ഹൌസുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചുമക്കുന്നത് ഈ ജോലികളുടെ ഭാഗമാണ്.) സ്വകാര്യസ്ഥാപനങ്ങളിലും, മണി എക്സ്ചേഞ്ച് സെന്ററുകളിലേയും റിസപ്ഷനിസ്റ്റുകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകളിലെ വെയിറ്റേഴ്സ് തുടങ്ങിയ അനാകര്‍ഷകങ്ങളായ ജോലികളാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട് ജോലി ലഭിച്ചാലും, പ്രായം കൂടി സീനിയോരിറ്റി അനുസരിച്ച് ലഭിക്കുന്ന പ്രൊമോഷന്‍ കാത്തുനില്‍ക്കാതെ, പഠനം തുടര്‍ന്ന് വീണ്ടും മുന്നോട്ട് പോകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നു അവര്‍. നമ്മുടെ നാട്ടില്‍ പട്ടണത്തിലെ ചെറിയൊരു വിഭാഗം കൌമാരകാരിലെങ്കിലും ഇന്നീ പ്രവണത കാണുന്നുണ്ട്. എങ്കിലും കൂടുതല്‍ പേരിലേക്ക്, ആ പ്രായം കഴിഞ്ഞുവെന്ന് പറഞ്ഞിരിക്കുന്നവരിലേക്ക് ഈ വെളിച്ചം എന്നെത്തും? എന്തുജോലിയും ചെയ്യാന്‍ എത്രപേര്‍ വരും?

പറഞ്ഞുവന്നതിന്റെ ഭാഗമായി മറ്റൊന്നുകൂടി. മുസ്ലിം ഭൂരിപക്ഷമുള്ളതാണെന്റെ ഗ്രാമം. എത്ര വിദ്യാഭ്യാസമുള്ളവരും പെണ്മക്കളെ പതിനെട്ട് വയസ്സിലേ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്റെ ഉമ്മ തന്നെ ഒരു ബാങ്ക് മാനേജര്‍ ആയിരുന്നു. ഇവിടെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെ. അടിച്ചുപൊളിച്ച് ജീവിതമല്ലാതെ കയ്യില്‍ ചില്ലിപ്പൈസ സമ്പാദ്യം കാണില്ല ഭൂരിഭാഗത്തിനും. ഒരുനാള്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ ചെറിയ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത ഇവര്‍ നേരെ ഭാര്യവീട്ടിലേക്ക്. ഒന്നുകില്‍ വൃദ്ധനായ അമ്മായിയപ്പനെ ബുദ്ധിമുട്ടിക്കാന്‍ . അല്ലെങ്കില്‍ പിന്നെ ചുമതല ആങ്ങളക്കാവും. ചെറിയ കാര്യങ്ങള്‍ പോലും നടക്കാതായാല്‍ ആങ്ങളയെ പഴിച്ച് പെങ്ങളും, വേണ്ടാത്തഭാരം തലയിലെടുത്തുവെക്കുന്ന ഭര്‍ത്താവിനും, ബാധ്യതയായി വന്നു നില്‍ക്കുന്ന നാത്തൂനും കുടുംബത്തിനുമെതിരെയും മുഖം കറുപ്പിച്ച് മറ്റൊരു കഥാപാത്രവും. അങ്ങനെ പുകയുന്ന വീടുകള്‍.വിവാഹശേഷം ക്രിസ്ത്യനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നംകുളം പ്രദേശത്തെത്തിയ ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയും. അവിടുത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍, സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലായിരുന്നവര്‍ പോലും കോളേജിലെത്തുമ്പോള്‍ പൊരുതിക്കയറി ഒരു ജോലി സമ്പാദിക്കാന്‍ തത്രപ്പെടുന്നു. യാത്രകളില്‍ വഴിയരികില്‍ കൂടെക്കൂടെ കാണുന്ന "അപ്പം, ഇടിയപ്പം മുതലായവ ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കിക്കൊടുക്കപ്പെടും" എന്ന ബോര്‍ഡ് കാണുന്നതെല്ലാം ക്രിസ്ത്യന്‍ വീടുകളാണെന്നും മനസ്സിലായി. അവിടെയെല്ലാം ഒരു സഹായിയെപ്പോലും വെക്കാതെയാണ് ഭൂരിഭാഗം വീട്ടമ്മമാരും കരിയോടും, പുകയോടും പൊരുതുന്നത്. പാക്കിംഗും, മാര്‍ക്കറ്റിംഗും, ഡെലിവറിയും ഏതാണ്ടെല്ലാവരും സ്വന്തമായാണ് ചെയ്യുന്നത്. വെറുതെയിരിക്കുന്ന വീട്ടമ്മമാര്‍പോലും മുന്നിലുള്ള മണ്ണില്‍ എന്തെങ്കിലും പച്ചക്കറി നട്ടുനനച്ചോ, വീട്ടില്‍ ചെറിയ തോതില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയോ തങ്ങള്‍ക്കാവുന്നപോലെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നു.

വിദേശത്തുവന്നപ്പോളും ജോലിസമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്. കഷ്ടപ്പെടുന്ന ഒരു ബന്ധു സ്ത്രീയോട് എന്തെങ്കിലും സ്വന്തമായി ചെയ്യുന്നതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ "അതൊക്കെ കുറച്ചിലാണ്" എന്നായിരുന്നു മറുപടി. അപ്പോളെന്താണ് കുറച്ചിലല്ലാത്തത്? സ്വന്തം വീട്ടുകാരെ എന്നും ബുദ്ധിമുട്ടിക്കുന്നതോ? മൂന്നുനേരവും കുഞ്ഞുങ്ങള്‍ അമ്മായിമാരുടെ ദുര്‍മുഖം കാണുന്നതോ? "ടെയിലറിംഗ് അറിയായിരുന്നുവെങ്കില്‍ പിന്നെയും എന്തേലും ചെയ്യാമായിരുന്നു. "അതത്ര കുറഞ്ഞപണിയല്ല.! എന്നാലതുനോക്കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ ഇപ്പോ അതു പഠിക്കാന്‍ പോയാല്‍ കഷ്ടപ്പാടുകൊണ്ടാണെന്ന് നാട്ടുകാര്‍ക്കൊക്കെ മനസ്സിലാകില്ലേ എന്ന മറുചോദ്യം. ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാ‍തിരുന്നു പോയി.