ജീവിതവഴിയില്‍ ഒറ്റപ്പെട്ടു പോയപ്പോള്‍ ,തളരാതെ, എന്നെയും,സഹോദരിയേയും ഇരു കൈകളില്‍ ചേര്‍ത്തുപിടിച്ച്, ഇരുകണ്ണുകളെപ്പോലെ പരിപാലിച്ചു വളര്‍ത്തി വലുതാക്കിയ, ഇപ്പോള്‍ നാട്ടില്‍ സ്വസ്ഥ്മമായി റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്ന എന്റെ മാതാവ് ഒരു രണ്ടുവര്‍ഷം മുന്പെന്നോട് ഒരാഗ്രഹം പറഞ്ഞു.അതൊന്നു പൂര്‍ത്തീകരിച്ചു കൊടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലേര്‍പ്പെടാനാണ്, ഒരാറുമാസം ബൂലോകത്തുനിന്നും വിട്ടു നില്ക്കാന് ഞാന്‍ തീരുമാനിച്ചത്.എന്നിട്ടും പോകാനാകാതെ ഞാന്‍ ഇവിടെത്തന്നെ കറങ്ങിനടക്കുന്നത്, മറുമൊഴികള്‍ വഴി മനസ്സിലാക്കിയ എന്റെ നല്ല സുഹൃത്തുക്കള്‍ വിളിച്ചുപദേശിച്ചതിന്റെ ഫലമായി ,അതും നിര്‍ത്തി ഞാനിങ്ങനെ നല്ലനടപ്പിലായിരുന്നു.
അങ്ങനെ കാര്യമായി മുന്നോട്ടുപോകവേയാണ് ഇവിടെ മഴതുടങ്ങിയത്.നമ്മുടെ ഇടവപ്പാതീം,തുലാവര്‍ഷോം,കര്‍ക്കിടക മാരീം,മകരക്കുളിരും ഒക്കെ എന്റെ വീക്ക്നെസ്സുകളാണെങ്കിലും ,ഈ ഐക്യ അറബ് സാമ്രാജ്യത്തിലെ തണുപ്പിനോടെനിക്കത്ര അനുരാഗം തോന്നീട്ടില്ല.മഴകൂടെ തുടങ്ങിയാല്‍ പറയേണ്ട.ഒന്നു പുറത്തിറങ്ങാന്‍ കൂടെ കഴിയാതെ..പിന്നെ അസഹനീയമായ തണുപ്പും എല്ലാം കൂടെ ഹോാാാാാാഒ..!
എന്നാലും മഴ മഴതന്നെയല്ലേ?പെയ്യുന്നത് കണ്ടാല്‍ സഹിക്കാന്‍ പറ്റുമോ?ഇവിടെ ഞങ്ങളുടെ വില്ല തല്ലിപ്പൊളിയാണെങ്കിലും നല്ലൊന്നാന്തരംഒരു മുറ്റം ഉണ്ട്.കയ്യില്‍ കിട്ടിയ മുഴുവന്‍ സ്വെറ്ററുകളും,ലെതര്‍ ജാക്കറ്റും ,തൊപ്പീം,സോക്സും എല്ലാം ഒന്നിനുമീതെ ഒന്നായി ഇട്ട് ,വാതിലും തുറന്ന് നല്ല ചൂടുള്ള കോഫിയും,മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസുമായി ഞാനും മോളും ഇരിപ്പായി.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ഇവിടുത്തെ മഴയൊന്നു കൊണ്ട് നോക്കിയിട്ടുണ്ട്...എല്ലിനുള്ളിലേക്ക് തുളഞ്ഞുകയറുന്ന,വല്ല്ലാത്തൊരു വേദനയുള്ള തണുപ്പ്.!പിന്നൊരിക്കലും ആ പണിക്കു പോയിട്ടില്ല.
മുറ്റത്തൊരു സുന്ദരിക്കുട്ടിയുണ്ട്..നിറയെ ഓറഞ്ച് പൂക്കളും,പച്ചയും,ചുവപ്പും കായ്കളുമുള്ള മാതളം.പിന്നെ മുരിങ്ങ,ഞാവല്‍,സ്വീറ്റ് ലെമണ്‍,പപ്പായ അങ്ങനെ...മഴയെ വകവക്കാതെ അവയിലിരിന്നു ബഹളം വക്കുന്ന കിളികളെപ്പറ്റിയായി മോളുടെ ചോദ്യം..സ്പാരോ,ബുള്‍ബുള്‍,ക്രിംസന്‍ ഹാര്‍ട്ട് ,സ്റ്റെര്‍ളിങ് ,അങ്ങാടി മൈന ,പ്രാവ് തുടങ്ങി എനിക്കറിയാവുന്നവരെ അങ്ങനെയും,ബാക്കിയുള്ളവയെ ഗിരീഷ് പുത്തന്‍ചേരിയെപ്പോലെ അമ്മിണിമൈന,ആറ്റില്‍മൂളുംകിളി ,ചിങ്കാരിവാലി എന്നും പരിചയപ്പടുത്തിക്കൊടുത്തു.എനിക്കറിയവുന്നപോലെ രണ്ട് പടം എടുത്ത് അഗ്രജനും,ആഷക്കും അയച്ചുകൊടുക്കാം എന്നുകരുതി ക്യാമറ എടുത്തു(അവര്‍ കഷ്ടപ്പെട്ടിരുന്നെഡിറ്റി, കട് എനിക്കാക്കി പോസ്റ്റട്ടെ.അവര്ക്കാണെങ്കില് പ്രത്യേകിച്ചു പണിയൂല്ല.)എന്നാല്‍ ദേഹം മുഴുവന്‍ മെറ്റാലിക്-ബ്ലൂ നിറവും, വളഞ്ഞകൊക്കുമുള്ള കുഞ്ഞു സുന്ദരിയെ ഹീറോ ഹൊണ്ടക്കിളി, നീലിഭൃംഗാതിമൈന എന്നൊക്കെ പറഞ്ഞുകൊടുത്തതു ഇഷ്ടപ്പെടാതിരുന്ന മോള് കൊന്നാലും ക്യാമറ തരൂല്ലെന്ന ലൈനില്‍ അതുവാങ്ങി കയ്യില്‍ വച്ചു.
ഗേയ്റ്റിനു പുറത്തുകൂടെ ഒച്ചവച്ചു അറബിവീടുകളിലെ ഭൃത്യമാര്‍ പോകുന്നുണ്ട്..തണുപ്പുകാലം അവര്‍ക്കു സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കാലമാണ്...മിക്ക അറബികളും ആട്,മാട് ഒട്ടകങ്ങളുമായി മരുഭൂമിയില്‍ ടെന്റ് കെട്ടി “സുഖവാസത്തിനു ”പോകും ഒന്നോ രണ്ടോ പരിചാരകരേയേ കൂടെക്കൊണ്ടുപോകൂ. ബാക്കിയുള്ളവരുടെ കാര്യം പരമസുഖം.അവര്‍തിരിച്ചെത്തും വരെ അര്‍മാദിക്കാം..എന്നെക്കണ്ടതും അവര്‍ നിന്നു..കൂട്ടത്തില്‍ പരിചയമില്ലാത്ത ഒരു മുഖം..
“ഇതാരാ? ”
“ഇത്താക്കോര്‍മ്മേണ്ടാ റെഫീനാനെ?ഓള്‍ടെ പെങ്ങളാ. ”
വാ വിട്ട വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ..വിധിയെ തടുക്കാനും!എന്നാലും നമ്മുടെ ഒരു വാക്കിന്, എന്തിന്, ഒരു മൂളലിനു പോലും ,ജീവനെടുക്കാനും,കൊടുക്കാനുമുള്ള കഴിവുണ്ടെന്നു തോന്നിപ്പോകാറില്ല്ലേ പലപ്പോഴും?അറിയാതെയാണെങ്കിലും, ചില ദുരന്തങ്ങള്‍ക്കു കാരണക്കാരായതിനെപ്പറ്റി നേര്‍ത്ത കുറ്റബോധത്തോടെ നമ്മളിടക്കൊക്കെ ഓര്‍ക്കാറില്ലേ?സ്വയം ശപിക്കാറില്ലേ?അങ്ങനെയൊരു നോവോടെ ,അതിനേക്കാളുപരി അവിശ്വസനീയതോടെ,ഞെട്ടലോടെ ഞാനോര്‍ക്കുന്ന ഒരു രൂപമാണ് റെഫീന.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെത്തുമ്പോള്‍ ലോകമെന്തെന്നറിയാത്തവളായിരുന്നു ഞാന്‍.ഒരു നാട്ടിന്‍പുറത്ത് ,ഒരു യാഥാസ്തിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന,കോളേജും,വീടുമല്ലാതെ വേറൊരുലോകവും അറിയാത്ത മണുങ്ങൂസ്..ടീന്‍ ഏയ്ജ് ,ഞാന്‍ നിക്കണോ അതോ പോണോ എന്നു ചോദിച്ചു നില്ക്കുന്ന പ്രായം.ഇവിടെ വന്നു ഇവിടുത്തെ ഹൌസ് മെയ്ഡുകളുമായി അടുപ്പമായ കഥയൊക്കെ പറഞ്ഞതാണല്ലോ .പലരും ഫോണ്‍ ചെയ്തിരുന്നതൊക്കെ എന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നുമാണ്..അതില്‍ പലരും എനിക്കിട്ടു പല പാരയും പണിഞ്ഞ കാരണം, മൊത്തത്തില്‍ എല്ലാവരോടും എനിക്കു വെറുപ്പായിത്തുടങ്ങി .ഒരു നാട്ടിന്‍പുറത്തെ മണ്ടൂസിനു നല്ലതും, ചീത്തയും അത്രപെട്ടെന്നു മനസ്സിലാകില്ലല്ലോ.എന്നാലും വെറുക്കാന്‍ കഴിയാത്ത ചിലരുണ്ടായിരുന്നു..അതിലെ ഒരാളായിരുന്നു റെഫീനയും.(സാങ്കല്പിക നാമം)
നിലമ്പൂര്‍ സ്വദേശിനിയാണ് റെഫീന.പറക്കമുറ്റാത്ത സ്വന്തം മക്കള്‍,അവിവാഹിതരായ മൂന്ന് അനിയത്തിമാര് ,മഞ്ഞും,മാരിയും, വെയിലും യഥേഷ്ടം വീടിനുള്ളിലെക്കെത്തിക്കുന്ന സ്വന്തം വീടിന്റെ മേല്‍ക്കൂര അങ്ങനെ ഒന്നര ദശകത്തിനുമുന്‍പേ റെഫീനയെ കടല്‍ കടക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ പലതായിരുന്നു.വൃദ്ധരായ മാതാപിതാക്കളും, മക്കളുടെ വര്‍ദ്ധിച്ചുവരുന്നആവശ്യങ്ങളും ഇന്നും വിവാഹമോചിതയായ റെഫീനയെ മണലാരണ്യങ്ങളില്‍ തന്നെ കഴിയാന്‍ നിര്‍ബന്ധിതയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാട്ടില്‍ പോയത് ഒന്നോ രണ്ടോ തവണ.അവസാനമായിപോയത് ആറുമാസം മുന്‍പാരുന്നെന്നു പറഞ്ഞു. ഒരു വിസ തീരുമ്പോളേക്കും അടുത്തത് വേറേതെങ്കിലും നാട്ടില്‍ ശരിയാക്കി, അങ്ങനെയങ്ങനെയുള്ള പ്രയാണം...
ഇവിടെ നിന്നും റോഡ് മാര്‍ഗ്ഗം സൌദിയിലെത്താന്‍ വെറും ഒന്നര മണിക്കൂര്‍ മതി.അതു പോലെ ഖത്തറിലേക്ക് രണ്ടര മണിക്കൂറും..ഇവിടെയുള്ള വീട്ടുജോലിക്കാര്‍ വിസക്കാലാവധി പൂര്‍ത്തിയായാല്‍ ഈ രാജ്യങ്ങളിലേക്ക് പോകാറുണ്ട്.തിരിച്ചും..അതിന്റെ നിയമ-സാങ്കേതിക വശങ്ങളെക്കുറിച്ച് ഞാന്‍ തീര്‍ത്തും അജ്ഞയാണ്.ഇവരെ അങ്ങോട്ടും ഇങ്ങോട്ടും എത്തിക്കുന്ന ആള്‍ക്കാരും ഉണ്ടെന്നു തോന്നുന്നു..വല്ലപ്പോളും യജമാനന്മാരുടെ അടുത്തുനിന്നും ചാടി വരുന്ന ഇവര്‍ പറയുന്ന പലതും എനിക്കു മനസിലാക്കാന്‍ കഴിയാറില്ല..അധികം നേരം ഇരിക്കാന്‍ അവര്‍ക്കു സാധിക്കാറുമില്ല. ഇവിടെ ആകെയുള്ള മാര്‍ക്കറ്റ് ദൂരെയാണ്..അവിടെ മാത്രമേ പേഫോണ്‍ ഉള്ളൂ..അതുകൊണ്ടാണ് ഫോണ്‍ ചെയ്യാനായി ആരെയെങ്കിലും വിട്ടു വാങ്ങിപ്പിച്ച കാര്‍ഡുമായി ഞങ്ങളുടെ അടുത്തേക്കോടി വരുന്നത്.
ജൂലായിലെ ഒരു എരിയുന്ന പകല്‍.എറ്റിസലാത്ത് ജീവനക്കാരനായ എന്റെ ഭര്‍ത്താവ് ഫീല്‍ഡുവര്‍ക്കും കഴിഞ്ഞു, ക്ഷീണിച്ചു വന്നു നല്ല ഉറക്കമായിരുന്നു..ടൌണിലെപ്പോലല്ല ഇവിടെ .അമ്പതു ഡിഗ്രിയിലും ഉയര്‍ന്ന ചൂടില്‍ നൂറുകണക്കിനു കിലോമീറ്ററുകള്‍ മരുഭൂമിയുടെ ഉള്ളിലേക്കു പോകേണ്ടിവരും പലപ്പോഴും.അവിടെ , മുകളില്‍ എരിയുന്ന സൂര്യനും,താഴെ ചുട്ടുപഴുത്തുകിടക്കുന്ന മണല്‍ക്കുന്നുകള്‍ക്കും മധ്യേ മണിക്കൂറുകളോളം നില്‍ക്കേണ്ടിയും വരും
അല്പസമയം കഴിഞ്ഞപ്പോള്‍ വാതിലില്‍ മുട്ടു കേട്ടു...സമയം 5:00..ഞാന്‍ വാതില്‍ തുറന്നു നോക്കി.ജമീലയാണ്.മലപ്പുറംകാരി...ഞാന്‍ തെല്ലൊരു ഈര്‍ഷ്യയോടെ കാരണം ആരാഞ്ഞു.
“ഒന്നു ഫോണ്‍ ചെയ്യാനാ..ഇന്നാ ശമ്പളം കിട്ടീത്..മക്കടെ ശബ്ദം കേട്ടിട്ടൊത്തിരിയായി.”
എന്റെ വീട്ടില്‍ ലാന്റ് ഫോണ്‍ ബെഡ്രൂമിലാണ്..എക്സ്റ്റന്‍ഷനുമില്ല.എന്നു വച്ചാല്‍ വേറൊരു മുറിയിലും പോയിന്റും ഇല്ലെന്ന്.( ഞാന്‍ ഗയാത്തീലാണേ!)
“ഇക്ക നാലുമണിക്കാ വന്നത്..ഇപ്പോ കിടന്നിട്ടേ ഉള്ളൂ..ഇപ്പോ ശല്യം ചെയ്യാന്‍ പറ്റില്ല.ജമീലാത്ത പോയി പിന്നെ വാ”
“ഫോണുള്ള വീട് കുറേ ദൂരെയാടീ...തോടും,ഇടവഴീം ഒക്കെ ചാടിക്കടന്നു വേണം മക്കള്‍ വരാന്‍..ഇപ്പൊ നാട്ടില്‍ നല്ല ഇടീം മഴേം അല്ലേ?ഇപ്പൊത്തന്നെ അവിടെ രാത്രിയായിക്കാണും..ഇനീം വൈകിയാല്‍.പോരാത്തേനു വെഷപ്പാമ്പൂള്ള വഴീം. മക്കളില്ലാത്ത നിനക്കൊന്നും എന്റെ ദെണ്ണം മനസ്സിലാകൂല്ല”.
അക്കാലത്ത് എന്നെ ഏറ്റവും കൂടുതല്‍ ചൊടിപ്പിച്ചിരുന്ന പാരാമര്‍ശമായിരുന്നു അത്.എന്റെ പ്രായം പോലും ഓര്‍ക്കാതെ പലരും ഈ വിഷയം പറഞ്ഞ് ,എന്നേയും ഭര്‍ത്താവിനേയും പരിഹസിക്കുകയും, വേദനിപ്പിക്കുകയും ചെയ്തു പോന്നിരുന്നു.വിദ്യാസമ്പന്നരും പരിഷ്ക്കാരികളുമായവര്‍ പോലും!എന്നാല്‍ ആ പാവം മനസ്സില്ൊന്നും കരുതിയാവില്ല അങ്ങിനെ പറഞ്ഞത് “പറ്റില്ല.” എല്ലാവരോടുമുള്ള ദേഷ്യം ഒരു ഞൊടിയിടെ മനസ്സിലേക്കൊടിയെത്തിയപ്പോള്‍ ഞാന്‍ ജമീലയോട് തറപ്പിച്ചു പറഞ്ഞു.പിന്നെ അവരുടെ മറുപടിക്കു കാക്കാതെ വാതിലടച്ചു വന്നു കിടന്നു.
വീണ്ടും തട്ടുന്നു..ഞാന്‍ വര്‍ദ്ധിച്ച കോപത്തോടെ വാതില്‍ വലിച്ചു തുറന്നു..റെഫീനയാണ്.
“ഉം?”ഞാന്‍ ചോദിച്ചു.
“ഒരാളേ വിളിക്കാനാ. എനിക്കിനി ഇന്നാട്ടില് നിക്കാമ്പറ്റൂല്ല. അറബിനേയിട്ട് ഒരു പ്രശ്നം.അയാള്‍ എന്നെ നാട്ടീക്കേറ്റി വിടും..വേറൊരു വിസ ശര്യാക്കണം..നിക്കു നാട്ടീപ്പോവാനിപ്പോ പറ്റൂല്ല. ഒരാളെ വിളിക്കാനാ.. ഇന്നിവിടുന്നു മുങ്ങിയില്ലെങ്കില്‍ ശര്യാവൂല്ലാ.ഞാന്‍ അറബി കാണാതെ വന്നതാ..പുറത്തുപോയി ഫോണ്‍ ചെയ്യാന്‍ കയ്യൂല്ലാന്നു മോള്‍ക്കറിയാല്ലോ”.
എനിക്കൊന്നും മനസിലായില്ല..ഒന്നാമതേ ദേഷ്യം വന്നാല്‍ എനിക്കു കണ്ണു കണ്ടു കൂടാ..പിന്നെ അദ്ദേഹത്തെ ഉണര്‍ത്താന്‍ വയ്യ..പിന്നെ അറബി ഇനി ഇതിന്റെ പേരില്‍ ഞങ്ങള്‍ക്കു വല്ല പ്രശ്നവും ഉണ്ടാക്കിയാല്‍?
“ഇപ്പൊ പറ്റില്ല. നിങ്ങളു പിന്നെ വാ”
“അയ്യൊ അങ്ങനെ പറേല്ലേ മോളേ...നിനക്കു മനസ്സിലാവാഞ്ഞിട്ടാ..ആ വിസക്കാരനെ ഇന്നു തന്നെ വിളിക്കണം.സൌദിക്കു കടക്കാന്‍ നോക്കണം.എങ്ങനേങ്കിലും ന്റെ പാസ്സ്പോര്‍ട്ട് ഇവിടുന്ന് കൈക്കലാക്കണം”.
അതോടെ എനിക്കു പേടിയായി“നിങ്ങളോടു പോകാനല്ലേ പറഞ്ഞത്?”എന്റെ സ്വരം വല്ലാതെ ഉയര്‍ന്നു..“നാട്ടീപ്പോയി മക്കളെയൊക്കെ കണ്ട് പതുക്കെ സൌദിക്കു പോയാല്‍ മതി.”
പ്രതീക്ഷിക്കാതെയുള്ള എന്റെ ഭാവമാറ്റം കണ്ട് അവര്‍ അമ്പരന്നു..എന്നെ ഒരിക്കലും അവര്‍ ദേഷ്യപ്പെട്ടു കണ്ടിട്ടുണ്ടായിരുന്നില്ല.
ഞാന്‍ വാതിലടച്ചു തിരിച്ചു വന്നു കിടന്നു.അന്നു ബുധനാഴ്ച്ചയായിരുന്നു.അന്നൊക്കെ ഇവിടെ വ്യാഴം, വെള്ളി ആയിരുന്നു അവധി ദിനങ്ങള്‍..ഭര്‍ത്താവ് ഉറങ്ങിയെണീറ്റതും ഞങ്ങള്‍ ഷാര്‍ജയിലുള്ള എന്റെ സഹോദരിയുടെ അടുത്തേക്കു പോയി.ഭര്‍ത്താവു വെള്ളിയാഴ്ച തിരികെയെത്തിയെങ്കിലും, ഞാന്‍ രണ്ടാഴ്ച കഴിഞ്ഞാണ് വന്നത്.
കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും ഫോണ്‍ ചെയ്യാന്‍ വന്ന ജമീലയില്‍ നിന്നും ഞാനാ വാര്‍ത്തയറിഞ്ഞു.
പതിനഞ്ചാം വയസ്സില്‍ വിവാഹിതയായി,പതിനേഴാം വയസ്സില്‍ അമ്മയായി,ജീവിതത്തിലെ നല്ലപ്രായം മുഴുവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി അന്യനാട്ടില്‍ വന്ന് അറബികളുടെ ആട്ടും തുപ്പും സഹിച്ച റെഫീന ,തന്റെ മുപ്പത്തെട്ടാം വയസ്സില്‍, മകന്റെ ലൈംഗിക പീഢനം സഹിക്കാനാകാതെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി സ്വയം അവസാനിപ്പിച്ചു.
പ്രാണന് പറിഞ്ഞുപോകുമ്പോളും ദേഹത്താളിപ്പടരുന്ന അഗ്നിയേക്കാള്‍ ആ മാതൃ ഹൃദയത്തെ ചുട്ടുപൊള്ളിച്ചത് മനസ്സിനേറ്റ മുറിവായിരുന്നിരിക്കണം.