Wednesday, February 27, 2008

ഞാനും പ്രവാസിയാകുന്നു

ക്ഷമയുടെ നെല്ലിപ്പലകകള്‍ ഒരുപാട് കണ്ടതുകൊണ്ടാവാം വോട്ടവകാശം കിട്ടിയ അന്നേ എന്നെ കെട്ടിച്ചുവിടുവാന്‍ തീരുമാനിച്ചത്.ആയിക്കോട്ടെ, കോളേജില്‍ കല്യാണം കഴിഞ്ഞ കുട്ടികളുടെയൊക്കെ കയ്യില്‍ എന്താ പോക്കറ്റ് മണി!എനിക്കെന്താ കിട്ടിയാല്‍ പുളിക്കുമോ?പക്ഷേ കല്യാണം കഴിഞ്ഞ് രണ്ടാം മാസം പുള്ളികടല്‍കടന്നപ്പോളാണ് ഈ വിരഹവേദന എന്നു പറയുന്നത് വല്യൊരു സംഭവമാണെന്നു മനസ്സിലായത്.

“ഒരു രണ്ടുവര്‍ഷം കാക്കൂ..ഡിഗ്രി കമ്പ്ലീറ്റ് ചെയ്യ്.അപ്പോഴേക്കും ഞാന്‍ വേറൊരു ജോലിക്ക് ശ്രമിക്കുന്നുണ്ട്..”പോകും മുന്‍പേ എന്നെ ധൈര്യപ്പെടുത്തി.എന്നാലും നാളുകള്‍ അങ്ങുനീങ്ങുന്നില്ല.എന്റെ പഠനമാണെങ്കില്‍ ബുക്കിലും,ചുവരിലും,ബെഞ്ചിലുംഡെസ്ക്കിലുമെല്ലാം കണവന്റെ സ്പെല്ലിംഗ് എഴുതിപ്പഠിക്കലായിമാറി.

അങ്ങനെയിരിക്കുമ്പോള്‍ ജബ്ബാറിന്(എന്റെ ഭര്‍ത്താവിന്ന്)എറ്റിസലാത്തില്‍ ജോലി കിട്ടുന്നത്.അവിടേയും വിധിയുടെ കനത്ത വിളയാട്ടം.എന്നൂവച്ചാല്‍ ഫാമിലി സ്റ്റാറ്റസ് ഇല്ല.”കിട്ടിയതുപേക്ഷിക്കണ്ട..അടുത്തുതന്നെ ഗ്രേഡ് കിട്ടും.പടിപടിയായുയരാം.പിന്നെ വര്‍ഷത്തില്‍ നല്ലൊരെമൌണ്ട് ബോണസ്സ് ഉണ്ട്.”എല്ലാവരും പറഞ്ഞു.

ശരി ഉപേക്ഷിക്കുന്നില്ല.എന്നു വച്ചു ഗ്രേഡ് കിട്ടുന്ന്നവരെ കാക്കാനൊക്കുമോ?
“ആറായിരത്തഞ്ഞൂറ് ദിര്‍ഹംസ് മുടക്കാമോ?”കാസര്‍ഗോഡുകാരനായ ഒരു ചങ്ങാതി
അന്നത്തെ നാണയവിനിമയ നിരക്കനുസരിച്ച് 1 ദിര്‍ഹം=11രൂപ75പൈസ!
എന്നാലും വേണ്ടില്ല. ദേവതയുടെ സ്വഭാവമുള്ള ഭാര്യക്കു വേണ്ടി എഴുപതിനായിരമല്ല,ഏഴുലക്ഷം മുടക്കാം. തുക കൊടുത്തു.റാസല്‍-ഖൈമയില്‍ നിന്നും ആരെയോ കണ്ട് പുള്ളിക്കാരന്‍ ഒരു വിസ സംഘടിപ്പിച്ചു കൊടുത്തു.
“ഇതിനേയ് ഡിക്ലറേഷന്‍ ഇല്ല”. വിസ കയ്യില്‍ കൊടുക്കുമ്പോള്‍ പുള്ളി വളരേ നിസ്സാരമായി പറഞ്ഞു.
“പിന്നെ?”
“ആ‍ാ‍ാ..ഇനി കാശൊന്നും തിരികെ കിട്ടില്ല.വേണെങ്കി ഇതെടുത്തോ”
എന്തായാലും പോകാനുള്ളതു പോയിക്കിട്ടി.പുള്ളി നാട്ടിലുള്ള കുഞ്ഞിപ്പയെ(അച്ഛന്റെ അനിയനെ )വിളിച്ചു വിവരം പറഞ്ഞു
“ഹ! ഇത്രേ ഉള്ളൂ..പിന്നേ നാട്ടിലുള്ളോരൊക്കെ ഡിക്ലറേഷനുള്ള വിസയായിട്ടെ പോകൂ‍ എങ്കില്‍ എയര്‍-ഇന്ത്യയൊക്കെ എന്നേ പൂട്ടിപ്പോയേനെ?”

“ഓണ്‍ റൂട്ട് ജാക്ക്ഫ്രൂട്ട് ഗ്രോവ്സ്” എന്നല്ലേ?പുള്ളി വിസയുമെടുത്ത് കൊച്ചിയിലേക്കു വിട്ടു.പിറ്റേന്നു തിരുവനതപുരത്തേക്കും.തിരിച്ചു വന്നിട്ടെന്നോടു പറഞ്ഞു.“എപ്പോഴും തയ്യാറായിട്ടിരിക്കുക.തിരുവന്തപുരത്തുനിന്നും വിളി വരും .അന്നെ പോണം”
അതായത് ഏതോ ഒരാള്‍ ഡ്യൂട്ടിയിലുള്ള അന്നു വേണം ഞാന്‍ പോകാന്‍.അതു തന്നെ.

അത്യാവശ്യം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു..അച്ചാറുകളും,വറവുകളും തയ്യാറായി.യാത്ര പറച്ചിലിനു ഡേറ്റ് അറിഞ്ഞിട്ടില്ലല്ലോ.

ഒരാഴ്ച കഴിഞ്ഞപ്പോള്‍ എല്ലാരും പോക്കിന്റെ കാര്യമൊക്കെ മറന്നുതുടങ്ങി.ഒരു ദിവസം ഞങ്ങള്‍ ബ്രേക്ഫാസ്റ്റ് കഴിക്കാനിരുന്നപ്പോള്‍ പെട്ടെന്നു കുഞ്ഞിപ്പ വന്നു.’‘നാളെ പുലര്‍ച്ച തിരുവനന്തപുരത്തുനിന്നും ഫ്ലൈറ്റ്.ഇന്നു വൈകീട്ട് പുറപ്പെടണം.”ആകെ അമ്പരന്നു പോയി.പാക്കിംഗ് അതു പിന്നെ ആരെങ്കിലും ചെയ്യും.പക്ഷേ യാത്ര പറച്ചില്‍?എന്റേയും കെട്ട്യ്യൊന്റെയും മാമമാര്‍,അമ്മായിമാര്‍,കുഞ്ഞിപ്പമാര്‍,മൂത്താപ്പമാര്‍,കുഞ്ഞിമ്മമാര്‍ എന്നു വേണ്ട, കസിന്‍സിന്റെ അമ്മായിയമ്മമാരെ വരെ വിളിച്ച് യാത്ര പറയണം.കാരണം ,ഞാന്‍ പോയാലും എന്റെ പാവം ഉമ്മാക്കും,അമ്മായിഅമ്മക്കും, നാത്തൂന്മാര്‍ക്കും,കസിന്‍സിനും ഇവിടെ ജീവിക്കണം.എനിക്കു വല്ലപ്പോഴും നാട്ടിലേക്കു വരികയും വേണം.

തീറ്റ നിര്‍ത്തി ചാടിയെണീറ്റു.ഉടനെ പുറപ്പെട്ടൂ.നാലുമണിക്കുള്ളില്‍ പറ്റാവുന്നത്ര സ്ഥലങ്ങളില്‍ പോയി. ബാക്കിയുള്ളവരെ ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു.റിസീവറെടുത്താല്‍ നിലത്തുവയ്ക്കാന്‍ വല്യബുദ്ധിമുട്ടുള്ള ഞാന്‍, അന്നാദ്യമായി ഫോണ്‍ ചെയ്തു തളര്‍ന്നു.ആ നേരം വരെ ഞാന്‍ ഒരു തുള്ളി വെള്ളം പോലും കുടിച്ചിരുന്നും ഇല്ല.

വൈകാതെ എന്റെ വീടൊരു ജനസാഗരമായി.ഒരു കല്യാണ നിശ്ചയത്തിനുള്ള ആള്‍ക്കൂട്ടം.ഒടുവില്‍ ആ നിമിഷം വന്നു ചേര്‍ന്നു.അതുവരെയുള്ള ഉത്സാഹമെല്ലാം പോയി.ആ കൂട്ടത്തില്‍ ഇനി ആരെയെല്ലാം കാണാനാവും?അതോ ഞാനിനി ജീവനോടെ തിരിച്ചെത്തുമോ?ഉമ്മയുടെ വൃദ്ധരായ മതാപിതാക്കള്‍-എന്റെ ആത്മാവിന്റെ ഭാഗമായ അജ്ജി,അസുഖം വന്നാല്‍ എന്നെ കൂടെയിരുന്നു ശുശ്രൂഷിക്കുന്ന ഉമ്മുമ്മ..ഉമ്മ ഓഫീസില്‍ പോയാല്‍ എന്റെ തെറിച്ച ചെയ്തികള്‍ മുഴുവന്‍ സഹിച്ചിരുന്ന, എന്നെ ഊട്ടിയുറക്കിയ കുഞ്ഞിമ്മമ്മാരും,അമ്മായിമാരും.പണ്ട് അവരോട് വഴക്കിട്ട് കുഞ്ഞായ ഞാന്‍ ഇടക്കിടെ “നാടു വിട്ടു പോകുന്നതും,” എന്നെ പേടിപ്പിക്കാന്‍ എനിക്കു ഭയങ്കര പേടിയുണ്ടായിരുന്ന പാല്‍ക്കാരന്‍ ചാത്തുവിനെ അവര്‍ പുറകേ വിടുന്നതും,ഞാന്‍ പേടിച്ചു തിരിച്ചോടുന്നതും ഒക്കെ ഒരു നിമിഷം മനസ്സിലേക്കോടിയെത്തി.എന്റെ സോള്‍മേറ്റ് എന്നുപറയാവുന്ന കസിന്‍ നിസ്സ, എല്ലാവരും വിതുമ്പലമര്‍ത്തി നില്‍ക്കുന്നു.എന്നും ഒറ്റക്കാവാന്‍ വിധിക്കപ്പെട്ട എന്റെ പാവം ഉമ്മ!രണ്ടുവര്‍ഷം മുന്‍പേ എന്റെ ഏകസഹോദരിയും കടല്‍കടന്നിരുന്നു.മിണ്ടാന്‍ കഴിയാതെ ഞാനിറങ്ങി.

യാത്ര, തിരുവനന്തപുരത്തേക്ക്.അവിടെയെത്തുമ്പോളേക്കും നേരം പുലരാറായിരുന്നു.ഒരു ഹോട്ടലില്‍ റൂം എടുത്ത് ഫ്രെഷായെന്നു വരുത്തി ട്രാവല്‍ ഏജന്‍സിയിലേക്ക്.അവിടെ ഒരാള്‍ കാത്തിരുന്നിരുന്നു.ഒരു കവര്‍ എന്നെയേല്‍പ്പിച്ചു.അതായത് അത് ഒരു ഡ്യൂപ്ലിക്കേറ്റ് വിസയാണ്.എന്റെ ഭര്‍ത്താവ് സ്പോന്‍സര്‍ ചെയ്യുന്ന ഫാമിലി വിസയുടെ കോപ്പി.ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നേ ഒറിജിനല്‍ വിസ പുറത്തേക്കെടുക്കാവൂ‍.അതുവരെ എല്ലായിടത്തും ഈ വിസയേ കണിക്കാവൂ.ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ സബ്മിറ്റ് ചെയ്യും എന്നു പറഞ്ഞേക്കണം.

എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.ഒപ്പം പോകുന്ന കൂട്ടുകാരി ആബ്സന്റ് ആണെങ്കില്‍ ബസ്സിലും,ഓട്ടൊയിലും ഒന്നും കയറാതെ ഒന്നരകിലോമീറ്റര്‍ വലിഞ്ഞു നടക്കുന്ന അത്രയും ധൈര്യമുള്ള ആളോടാണ് ഇത്രേം വലിയ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിക്കുന്നത്.അതും ആ നടത്തത്തിന്നിടയില്‍ മുന്നില്‍ പെറ്റതള്ള വന്നുനിന്നാല്‍ പോലും നോക്കാനോ മിണ്ടാനോ എനിക്കു ധൈര്യം കിട്ടാറില്ല്ല.(ഇപ്പോളും അത്ര മോശമല്ല. ഒറ്റക്കു റോഡൊക്കെ ക്രോസ്സ് ചെയ്യേണ്ടിവന്നാല്‍ എന്നിട്ടു കിട്ടുന്ന പുണ്യം അങ്ങു പോട്ടേന്നു വയ്ക്കും ഞാന്‍)

ടിക്കറ്റ് തന്നു".കണക്ഷന്‍ ഫ്ലൈറ്റ് ആണ്.മസ്കറ്റില്‍ ഒന്നര മണിക്കൂര്‍ കിടക്കണം
.അയാള്‍ പറഞ്ഞു."പെട്ടെന്നു പൊക്കോ.ഇറ്റ്സ് ടൈം”..ടിക്കറ്റ് ഫെയറിനു പുറമേ പതിന്നയ്യായിരം കൂടെ കൈനീട്ടിവാങ്ങുന്നതിനിടയില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു.

ഓടി എയര്‍പോര്‍ട്ടിലേക്ക്.“ഉള്ളിലേക്കു ഞാനും വരാം ഇത്താ”ഭര്‍ത്താവിന്റെ അനിയന്‍ പറഞ്ഞു.പക്ഷേ വാതില്‍ക്കല്‍ സെക്യൂരിറ്റി തടഞ്ഞു.ഞാനാണെങ്കില്‍ അന്തം വിട്ടപോലെ അകത്തുകയറേം ചെയ്തു.ആരൊക്കെയോ എന്നെ പിന്നില്‍ നിന്നും വിളിക്കുന്നുണ്ട്.ഞനാണെങ്കില്‍ തരിച്ച് ചുറ്റും നോക്കി അന്തം വിട്ടു നില്‍ക്കുന്നു.ആരൊക്കെയോ വന്ന് ഇതവിടെയിട് ,അതിവിടെയിട് എന്നൊക്കെ പറയുന്നുണ്ട്.ഞാന്‍ കയ്യിലുള്ള ലഗ്ഗേജ് ഒക്കെ എവിടൊക്കെയൊ ഇട്ടു.കയ്യില്‍ പിടിക്കാന്‍ തന്നിരുന്ന ട്രോളീബാഗ് ലഗ്ഗേജില്‍ ഇട്ടുകൊടുത്തു.എന്നിട്ടൊരു ക്യാരീബാഗെടുത്ത് കയ്യിലും വച്ചു.തൂക്കിയപ്പോള്‍ പത്ത്കിലോ.പക്ഷേ മുടിഞ്ഞ കനം.
കൌണ്ടറിലെത്തി.പേടിച്ചു വിറച്ച് ഞാനാ കോപ്പി കൊടുത്തു
“ഒറിജിനല്‍ വിസ ഭര്‍ത്താവ് ദുബായില്‍ കണിക്കും ല്ലേ?” ഒരു കള്ളച്ചിരിയൊടെ ഓഫ്ഫീസര്‍.
“അപ്പോള്‍ ഇതാണാ മാലാഖ.”എനിക്കു കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാന്‍ തോന്നി.സ്വന്തം കഞ്ഞിയില്‍ പാറ്റയിട്ടും എന്റെ വിരഹദുഃഖം മാറ്റാന്‍ ശ്രമിക്കുന്ന നല്ല മനുഷ്യന്‍!(നിങ്ങളാരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്കയാളോടിന്നും ഒരു ദേഷ്യവുമില്ല)

അങ്ങനെ ഫ്ലൈറ്റിലേക്ക്.ഒമാന്‍ എയര്‍.സീസണ്‍ അല്ലാത്തതുകൊണ്ടാവും സ്ത്രീയാത്രക്കാര്‍ വളരെ കുറവ്.ഉള്ളവരാണെങ്കില്‍ മസ്കറ്റിലേക്കുള്ളവരും.അടുത്തിരുന്ന ചേച്ചിയെ പരിചയപ്പെടാന്‍ നോക്കി.പുള്ളിക്കാരി ഭര്‍ത്താവിനേം,ഒന്നരവയസ്സുള്ള മോളേയും നാട്ടിലാക്കി പോരുന്ന സങ്കടത്തിലായതു കൊണ്ട് അധികം സംസാരിക്കുന്നില്ല.ഇടയില്‍ ഫുഡ് വന്നു..അതിരാവിലെ ഹെവിഫുഡ് കഴിച്ചു ശീലം ഇല്ലാത്തതുകൊണ്ട് കോഫിമാത്രം കുടിച്ചു.പിന്നെ ഒന്നു മയങ്ങി.

മസ്കറ്റ് എത്തി.കൂടെയിരുന്ന ചേച്ചി ആദ്യം പോയി..ക്യൂവില്‍ എന്റെ മുന്നില്‍ ഒരങ്കിളാണ്.‘സമയം എന്തായി?”ഞാന്‍ ചോദിച്ചു.
“ഇവിടുത്തെ ഒമ്പതായി”എന്റെ കയ്യിലെ വാച്ചിലേക്കു നോക്കികൊണ്ടയാള്‍ പറഞ്ഞു.
‘അങ്കിളെങ്ങോട്ടാ?”
“അബുദാബി.മോളോ?”
“ദുബായ്’”
‘ആദ്യമായി വരികയാണല്ലേ”
“പടച്ചോനേ!”ഞാന്‍ ആശ്ചര്യത്തോടെ മനസിലോര്‍ത്തു"ഈ അങ്കിള്‍ ജ്യോത്സരാണോ?"
“അതെ”ഞാന്‍ ഭവ്യതയോടെ പറഞ്ഞു

കൌണ്ടറില്‍ നിന്നും ഞങ്ങള്‍ പുറത്തിറങ്ങി.എനിക്കു പുതിയ ടിക്കറ്റ് തന്നിരുന്നു.തിരിച്ചും മറിച്ചും നോക്കി എനിക്കൊന്നും മനസ്സിലായില്ല. അഥവാ ആ കുനുകുനെ എഴുതിയത് മുഴുവന്‍ വായിക്കാന്‍ എനിക്കു മനസ്സുണ്ടായില്ല.
“ഇനിയെന്താ”?
ഞാന്‍ ചോദിച്ചു.പുള്ളി എന്റെ ടിക്കറ്റ് വാങ്ങിനോക്കി.
“മോള്‍ക്കുള്ള ഫ്ലൈറ്റ് ഇനി രാത്രി പതിനൊന്ന് മണിക്കാണ്.”ഞാന്‍ ഇടിവെട്ടിയ പോലെ നിന്നുപോയി.
“എന്റെ ഫ്ലൈറ്റിനു സമയമായി.ഞാന്‍ പോകുന്നു.”അങ്കിള്‍ പറഞ്ഞു.
ഞാനാണെങ്കില്‍ ആകെ പകച്ചു നില്‍ക്കുകയാണ്..എയര്‍പോര്‍ട്ട് ആണെങ്കിലും തീരെ ബഹളം ഇല്ല.എല്ലാം ഒഴിഞ്ഞു കിടക്കുന്നു.ഇനിയെങ്ങോട്ടു പോകും?ഒരു പിടിയും കിട്ടുന്നില്ല.എന്നെ അങ്ങനെ ഇട്ടു പോകാന്‍ കഴിയാഞ്ഞിട്ടാകാം ആ അങ്കിള്‍ ഒരു എയര്‍പോര്‍ട്ട് സ്റ്റാഫിനോട് സംസാരിക്കുന്നതു കണ്ടു.ആ അറബിയുവാവിന്റെ കൈകളില്‍ എന്നെയേല്‍പ്പിച്ച് ആ നല്ല മനുഷ്യന്‍ യാത്രയായി.

അയാള്‍ എന്നെ മുകളിലേക്കു കൂട്ടിക്കൊണ്ടുപോയി.എന്തൊക്കെയോ ചോദിക്കാന്‍ തുടങ്ങി.മറുപടി പറയാന്‍ വായ തുറക്കാന്‍ പറ്റുന്നില്ല.കണ്ണാണെങ്കില്‍ നിറഞ്ഞൊഴുകുന്നു.അയാള്‍ ഫോണെടുത്ത് വിളിച്ചു”ഇര്‍ഷാദ്..പ്ലീസ് കം..നിന്റെ നാട്ടുകാരിക്കൊരു പ്രശ്നം.”
ഇര്‍ഷദ് എന്ന ഹൈദ്രാബാദുകാരന്‍ വന്നു..കരച്ചിലൊതുക്കി ഞാനയാളോട് സംസാരിക്കാന്‍ തുടങ്ങി.
“നിങ്ങള്‍ക്കിനി രാത്രി ഒരു മണിക്കല്ലേ പോകേണ്ടത്?അതുവരെ വിശ്രമിക്കാന്‍ ഹോട്ടലില്‍ അറേഞ്ച്മെന്റ് ഉണ്ടല്ലോ.കൂടെയുള്ളവരൊക്കെ അങ്ങോട്ടുപോയല്ലോ”
“അതെപ്പോള്‍?”
“എന്തേ മേഡം പോയില്ല?”
“ആവോ!അതെന്നോടാണോ ചോദിക്കുക്ക?”
“ഓ.കെ. ഷാല്‍ വി ഗോ നൌ?”
“ഐ ഡോണ്ട് വാണ്ട് റ്റു കം എനിവേര്‍”ഞാന്‍ തീര്‍ത്തുപറഞ്ഞു.
“ഓ.കെ”അയാള്‍ പറഞ്ഞു.യു കാന്‍ വെയിറ്റ് ഹിയര്‍”
പക്ഷേ പതിമൂന്ന് മണിക്കൂര്‍ ഇരിക്കണം. ഹോട്ടലിലാണെങ്കില്‍ ഒന്നുറങ്ങി,ഭക്ഷണം കഴിച്ച് ഫ്രെഷായ ശേഷം പോകാം.
എന്തോ വല്ലാത്തൊരു പേടി. ‘“ഇവിടിരുന്നോളാം.” ഞാന്‍ പറഞ്ഞു.
“നോക്കൂ നിങ്ങള്‍ക്കു മസ്കറ്റില്‍ ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അങ്ങോട്ടു പോകാം.ഫ്ലൈറ്റിന്റെ സമയത്തു തിരികെ വന്നാല്‍ മതി.”
എന്റെ കുഞ്ഞിപ്പയുണ്ട്.പക്ഷേ നമ്പറില്ല.അല്ലെങ്കിലും ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലംഅന്നും ഇന്നും എനിക്കില്ല.‘പിച്ചേ..പിച്ചേ”ന്നുള്ള വിളികേട്ട് മടുത്ത് ഒരെണ്ണം വാങ്ങിയെങ്കിലും,,അതീന്ന് ഹസ്ബന്റിന്റെ ഫോണിലേക്ക് കോള്‍ ഡൈവര്‍ഷന്‍ ഇട്ട് കയ്യും വീശി നടക്കുന്ന ആളാണ് ഞാന്‍.(നമ്മുടെ ചന്ദ്രകാന്തത്തിനെയൊക്കെ ഞാനങ്ങനെ പറ്റിച്ചിട്ടുണ്ട്.:))).പിന്നാണോ പത്തുകൊല്ലം മുന്‍പേ?
“ഓ.കെ.മേഡത്തിന്റെ ഇഷ്ടം പോലെ”അയാള്‍ ആ വൈറ്റിംഗ് റൂമിന്നടുത്തുള്ള റെസ്റ്റോറണ്ടില്‍ പോയി അവരോട് എന്തൊക്കെയോ പറഞ്ഞിട്ടു തിരിച്ചുവന്നു.
ലഞ്ച് അവിടെനിന്നും കഴിക്കാം. വേറെ എന്തുവേണമെങ്കിലും അവരോട് പറഞ്ഞാല്‍ മതി.ആന്‍ഡ് റ്റേക് റെസ്റ്റ്.
“ഒരു കാര്യം ചെയ്യൂ”. അപ്പോഴും എന്റെ മുഖത്തെ സങ്കടഭാവം തീരാത്തതു കണ്ട് അയാള്‍ എനിക്കു ഫോണ്‍ നീട്ടി”ഹസ്ബന്റിനെ വിളിച്ചോളൂ.

“നമ്പര്‍ അറീല്ല’അയാള്‍ ഒന്നു ഞെട്ടി.സത്യമായിരുന്നു. എന്നെ ഇങ്ങോട്ട് വിളിക്കുംമെന്നല്ലാതെ ഞാനങ്ങോട്ട് വിളിക്കാറില്ല.ഇതൊന്നും പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാനാരുടേം നമ്പര്‍ കയ്യില്‍ കരുതിയിട്ടും ഇല്ല.

അതിനിടയില്‍ അറബി യുവാവൊരു നിര്‍ദേശം“ഇര്‍ഷാദ്. രണ്ടുമണിക്കുള്ള ദുബായ് ഫ്ലൈറ്റില്‍ സീറ്റ് ഒഴിവുണ്ട്..ഇയാളേ വേണമെങ്കില്‍ അതില്‍ അയക്കാം”.

“അതു മതി”എന്നീട്ടാണോ ദുഷ്ട്ടന്മാരെ എന്നെയിങ്ങനെ തീ തീറ്റിക്കുന്നത് എന്നു മനസ്സിലോര്‍ത്ത് ഞാന്‍ പറഞ്ഞു.
“വേണ്ടാ..”ഇര്‍ഷാദ് പറഞ്ഞു.”ഇവര്‍ രാത്രിയെ വരൂ എന്നു ബന്ധുക്കള്‍ക്കറിവുകിട്ടിയിരിക്കും.അവര്‍ രാത്രിയല്ലെ വരൂ.ഇവരവിടെ ചെന്നാല്‍ ആകെ പകയ്ക്കും”
അത്രയും സമയം കൊണ്ട് എന്റെ ബുദ്ധി,ബോധം,ധൈര്യം എന്നിവയെക്കുറിച്ച് ഒരേകദേശരൂപം കിട്ടിയ ഇര്‍ഷാദ് പറഞ്ഞു.
“ഒ.കെ.”അവര്‍ പോകാനൊരുങ്ങി.”വണ്‍ മോര്‍തിംഗ് ഡോണ്ട് ക്രൈ അഗൈന്‍ പ്ലീസ്.ഹൃദയം നോവുന്നു..ചിരിച്ചുകൊണ്ട് ഹിന്ദിയില്‍ പറഞ്ഞയാള്‍ പോയി.
(തുടരും)

33 comments:

Unknown said...

എന്റെ സാഹസികയാത്രകള്‍(ഇവിടം കൊണ്ടു തീരുന്നില്ല എന്നു)

നിരക്ഷരൻ said...

ഠേ...
തേങ്ങാ...ഞാന്‍ അടിച്ചിരിക്കുന്നു.

ബാക്കി കമന്റ് വായിച്ചിട്ട്.
:)

ദിലീപ് വിശ്വനാഥ് said...

ആഹ... ഇതിത്തിരി കടുത്ത സാഹസമായിപ്പോയി കേട്ടോ. ഇപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഗയാത്തിയിലിരുന്നുള്ള ഡയലോഗ് മാത്രമേ ഉള്ളു അല്ലേ? എവിടെയെങ്കിലും പോകണമെങ്കില്‍ ഇപ്പോഴും മുട്ടുകള്‍ കൂട്ടിയിടിക്കും അല്ലേ?

യാത്രാവിവരണം നന്നായി. ബാക്കി കൂടി പോരട്ടെ.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

യ്യൊ സാഹസം എന്തായാലും കടുത്തൂട്ടൊ...
ചുരുക്കം പറഞ്ഞാന്‍ ഈ യാത്രയൊന്നും ഒന്നുമല്ല എന്നാണ് പറഞ്ഞുവരുന്നത് അല്ലെ... ഹിഹി..
എന്നാ പിന്നെ ബാക്കി ഒന്നൂടെ കറങ്ങിതിരിഞ്ഞ് വന്നിട്ട്.

നിരക്ഷരൻ said...

“ദേവതയുടെ സ്വഭാവമുള്ള ഭാര്യക്കു വേണ്ടി എഴുപതിനായിരമല്ല,ഏഴുലക്ഷം മുടക്കാം.“

എനിക്കാ ദേവനെ ഒന്ന് നേരിട്ട് കാണണമല്ലോ ?
:) :)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ ഒറ്റക്കു റോഡൊക്കെ ക്രോസ്സ് ചെയ്യേണ്ടിവന്നാല്‍ എന്നിട്ടു കിട്ടുന്ന പുണ്യം അങ്ങു പോട്ടേന്നു വയ്ക്കും ഞാന്‍”

കലക്കി. തികച്ചും കിടിലം വിവരണം. ഒരു റോക്കറ്റ് പോണ സ്പീഡിലാ വായിച്ചത്!! എവിടെം ബ്രേക്ഡൌണായില്ല!!!..

Anonymous said...

ബാക്കിയും കൂടി കേള്‍ക്കട്ടെ.
ഞാനും ഒരാഴ്ചത്തെ വിരഹത്തിലാണേ..

Vanaja said...

അയ്യേ! സ്വന്തം പേരെഴുതാന്‍ പോലും മറന്നു പോയോ ഞാന്‍.? മുകളിലെ കമന്റ് ഞാന്‍ തന്നെ ഇട്ടതാണേ.ബ്ലോഗര്‍ സമ്മതിക്കാഞ്ഞപ്പോ..

കണ്ണൂരാന്‍ - KANNURAN said...

പോരട്ടെ ബാക്കി കൂടി ഉടന്‍ തന്നെ.

ഗിരീഷ്‌ എ എസ്‌ said...

ആഗ്നേ...
നീ അമ്പരപ്പിക്കുന്നുവോ...
ഉള്ളില്‍ ഭയത്തിന്റെ കനലുകളുമായി നീ നിമിഷത്തെ കൊന്നൊടുക്കിയതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു...
ഉള്ളിലുറഞ്ഞുപോയ മഞ്ഞുതുള്ളി പോലെ...ഉരുകി തീരാന്‍ വെയിലിന്‌ കാക്കുന്ന ഒരു പനീനീര്‍പ്പു പോലെ നിര്‍മ്മലമായ ഒരു കുഞ്ഞുമുഖം ആത്മാര്‍ത്ഥതയാല്‍ കോറിയിട്ട തന്റെ ബാല്യത്തെകുറിച്ചെന്ന പോലെ...
ഇതാഴത്തില്‍ മനസില്‍ പതിയുന്നു...

ഓര്‍ക്കാനൊരു തമാശയായി കുറിച്ചിട്ടതാണെങ്കിലും ചിരിക്കാനാവാതെ കുഴങ്ങുന്നു ഈ ദ്രൗപദി...
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു......

Cartoonist said...

:)

mydailypassiveincome said...

ഹോ, തകര്‍ത്തല്ലോ യാത്രാവിവരണം. ഇങ്ങനെയുള്ള അവസരങ്ങള്‍ ആദ്യമായി വരുമ്പോള്‍ (പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ തനിയെ യാത്ര ചെയ്യുമ്പോള്‍) ഉണ്ടാവുന്ന പേടിയേക്കാള്‍ കൂടിപ്പോയോന്നൊരു സംശയം ;)

“എന്റെ കയ്യും കാലും വിറക്കാന്‍ തുടങ്ങി.ഒപ്പം പോകുന്ന കൂട്ടുകാരി ആബ്സന്റ് ആണെങ്കില്‍ ബസ്സിലും,ഓട്ടൊയിലും ഒന്നും കയറാതെ ഒന്നരകിലോമീറ്റര്‍ വലിഞ്ഞു നടക്കുന്ന അത്രയും ധൈര്യമുള്ള ആളോടാണ് ഇത്രേം വലിയ കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിക്കുന്നത്.“

ഭാഗ്യം, നടന്നത് നന്നായി. അല്ലെങ്കില്‍ ബസ്സിലും ഓട്ടോയിലുമിരുന്ന് വിറച്ചു വിറച്ച് ആ ബസ്സും ഓട്ടോയും ഒക്കെ മറിഞ്ഞേനെ ;)

ഉം. എന്തായാലും അടുത്ത ഭാഗം ഉടന്‍ ആയിക്കോട്ടെ. ഹൃദയം നോവുന്നു :)

ശ്രീ said...

കൊള്ളാമല്ലോ ചേച്ചീ...
ആ സാഹചര്യം ശരിയ്ക്കു മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അത്ര വ്യക്തമായ വിവരണം.
ബാക്കി എന്നാ?
:)

Unknown said...

നിരക്ഷൂ താങ്ക്സ് ഫോര്‍ തേങ്ങ..
ആ ദേവന്‍ ഇവിടുണ്ട്.സഹിഷ്ണുതക്കുള്ള അവാര്‍ഡിനു വേണ്ടി നൊബേല്‍ കമ്മിറ്റി പുള്ളിയെ പരിഗണിക്കുന്നുണ്ട്.
വാല്‍മീകി എന്റെ ധൈര്യം ഭയങ്കര ഫേമസാ.;)
മിന്നമിനുങ്ങേ :)
ചാത്താ താങ്ക്സ്...(ഞാനപ്പോ ഒരു സംഭവാല്ലേ?)
വനജേ എന്റെ അനുശോചനം..(ഞാനോര്‍ത്തു വനജ പരിഷ്ക്കാരിയായതാണെന്ന്..ഇവിടെ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് പേരുചോദിച്ചാല്‍ ഇത്തിരി കനം കൂടുതലാണേയ്..നാട്ടിലെ പാവം അനിതേം,സ്മിതേം,നിഖിതേം ഇവിടെ വന്നാല്‍ അനിത്തേം,സ്മിത്തേം,നിക്കിത്തേം ഒക്കെ ആവുന്ന പോലെ..ഏയ് വന്നജ സോറി വനജ ആ ടൈപ്പല്ലാന്നു മനസ്സിലായി..തമാശയാണേ...:))
കാര്‍ട്ടുവേട്ടാ താങ്ക്സ്
ദ്രൌപ അന്നു വല്ലാതെ വിഷമിച്ചു.പക്ഷേ ഇന്നോര്‍ക്കുമ്പോള്‍ രസം.അന്നത്തോടെ എനിക്കു കുറച്ചു ധൈര്യം കൂടിക്കാണും എന്നു കരുതല്ലേ..ഉള്ളതും കൂടെ പോയിക്കിട്ടി.മാത്യൂച്ചായാ ഞാന്‍ പൊതുവേ ഒരു പേടിത്തൊണ്ടിയാ..അപരിചിത സാഹചര്യങ്ങളില്‍ പെട്ടാല്‍ വിറച്ചുപോകും..ഇതാണെങ്കില്‍ എന്റെ കയ്യില്‍ കള്ളവിസ.പിന്നെ പ്രതീക്ഷിക്കാതെ ഒരു ദിവസം മുഴുവന്‍ അപരിചിതമായ ചുറ്റുപാടില്‍ ഇരിക്കണം:)
ശ്രീ താങ്ക്സ്...ബാക്കി ടൈപ്പു ചെയ്യാനുള്ള മടി മാറീട്ട്.:)

ആഷ | Asha said...

പേടിതൊണ്ടി, വേഗം ഇരുന്ന് ബാക്കി എഴുതി പോസ്റ്റ്. മനുഷ്യനെ സസ്പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തീട്ട് രസിക്കുന്നോ?

പിന്നേ വാല്‍മീകി പറഞ്ഞതു സത്യം തന്നെ? വാചകമടി മാത്രേയുള്ളല്ലേ?
ഹ ഹ
എന്തായാലും എഴുത്ത് വളരെ നന്നായി. വായിക്കാന്‍ നല്ല രസം.

ഈ ബ്ലാഗറ് ഈയിടെയായി ചില സമയം സ്വന്തം അകൌണ്ടില്‍ നിന്നും കമന്റാന്‍ സമ്മതിക്കണില്ല, വനജ പറയണതു വരെ ഞാന്‍ കരുതിയത് ഞാന്‍ വല്ല കുരുത്തക്കേടും ഒപ്പിച്ചിട്ടാവുമെന്നായിരുന്നു.

Jayarajan said...

എന്നിട്ട്? വേഗം ബാക്കി കൂടി പറയൂ...

യാരിദ്‌|~|Yarid said...

ദേവതയുടെ സ്വഭാവമൊ?? ആറ്‌ക്ക്?? ചുമ്മാ കള്ളം പറയല്ലെ ആഗ്നു...;)

ജാസൂട്ടി said...

ഹോ..ചംബല്‍ കി ബഡി ബഡി റാണി ഭൂലന്‍ദേവിയുടെ ധൈര്യം പോലും ഇത്രയും വരില്ല...സമ്മതിക്കണം താത്താ ഇങ്ങളെ സമ്മതിക്കണം...;)

ബാക്കി കൂടി പോരട്ട്...വായിക്കാന്‍ നല്ല രസമുണ്ട്...

സുല്‍ |Sul said...

ആഗ്നേയേ,
ഗയാത്തിയില്‍നിന്നും ഒരു ഗലഗ്ഗന്‍ ബോസ്റ്റ് ഗൂടെ. ഇനി ഇതിന്റെ ബാഗ്ഗി എബ്ബൊ വരും?

-സുല്‍

അപ്പു ആദ്യാക്ഷരി said...

“ഓണ്‍ റൂട്ട് ജാക്ക്ഫ്രൂട്ട് ഗ്രോവ്സ്”...അതു കലക്കി.

ഇതു പോലെ പണ്ട് ആഷ ഒരു മഹദ് വചനം പറഞ്ഞത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. “ശങ്കര്‍ജി ഫിര്‍ ഭീ നാരിയല്‍ പേഡ് മേം ഹൊ. ഹു.. ഹും..” എന്നാണ് ആഷ പറഞ്ഞത്.

എഴുത്തുനന്നായി ഫെമീ. ആള്‍ക്കാരൊക്കെ പറഞ്ഞതുപോലെ നല്ല മുള്‍മുനയില്‍ നിര്‍ത്തുന്ന എഴുത്തല്യോ. അഭിനന്ദനങ്ങള്‍. പിന്നെ ആളത്ര പേടിത്തൊണ്ടീയാണെങ്കിലും ഇംഗ്ലീഷും ഹിന്ദിയും നന്നായി വര്‍ത്തമാനിക്കാന്‍ അന്നേ അറിയാമായിരുന്നു എന്ന് പോസ്റ്റു വായിച്ചപ്പോള്‍ മനസ്സിലായി. ബാക്കി പോരട്ടെ.

അഭിലാഷങ്ങള്‍ said...

അഗ്നേയേ...

ഈ പോസ്റ്റ് എവിടെയും ആവര്‍ത്തനവിരസത അനുഭവപ്പെടാതെ നല്ല ഒഴുക്കോടെ എഴുതി. ഗുഡ്.ഗുഡ്..! ബാക്കിയെപ്പോപ്പോസ്റ്റും?

ഒഫ് ടോപ്പിക്ക്:

നീ ഒരോ പോസ്റ്റ് കഴിയുമ്പോഴും പറയുന്ന ഒരു ഡയലോഗുണ്ടല്ലോ, ഈ ഫിബ്രവരി മാസത്തില്‍ തന്നെ പറഞ്ഞു:

“ഇതിത്രേം ദിവസം പറഞ്ഞപോലല്ലാ..ഇനി ഞാന്‍ ശരിക്കും ബ്രേക് എടുക്കുന്നു...ഇനി ആറുമാസത്തിനു മുന്‍പെന്നെ ഈ പരിസരത്തുകണ്ടാല്‍ തല്ലിയേക്കണം..“.

അതൊക്കെ കേട്ട് ഞാന്‍ കരുതി ഇയാള്‍ മര്‍ച്ചന്റ് നേവിയിലോ മറ്റോ ആയിരിക്കും, 6 മാസം വര്‍ക്കും 6 മാസം റസ്റ്റും എന്നൊക്കെ!! ഗായതിയില്‍ 4 ദിവസം കൂടുമ്പോ മാസം മാറുമോ? ഇല്ലെങ്കില്‍ എപ്പോ തല്ല് കിട്ടി എന്ന് ചോദിച്ചാല്‍ മതി. ഗായതിയെങ്കില്‍ ഗായതി.. ഞാന്‍ അവിടെ വന്ന് തല്ലും. ജാഗ്രതൈ...

ഇനിയും “ഇതുപോലത്തെ 6 മാസ ഗ്യാപ്പില്‍“ പോസ്റ്റുകള്‍ ഇടൂ കേട്ടോ.. എഴുതി എഴുതി എഴുത്ത് നന്നാവണതായ് നാം മനസ്സിലാക്കണു..!!

:-)

G.MANU said...

അക്കരെനിക്കണ ചക്കര മാരനൊ-
രിത്തിരിയുപ്പേരി
പത്തിരിയൊത്തുരസിച്ചു കഴിക്കാ-
നിത്തിരിയച്ചാറും
ഒത്തിരിയൊത്തിരിയോര്‍ത്തു ചിരിക്കാ-
നത്തറുമതിനൊപ്പം..
ചിത്തിരമാവിന്‍ കൊമ്പു കനിഞ്ഞൊരു
ചക്കരമാമ്പഴവും......


മാഷിന്‍‌റെ യാത്രപ്പുറപ്പാടോര്‍ത്തപ്പോള്‍ എഴുതിയതാ..എപ്പടി

അടുത്ത എപ്പിസോഡ് പോരട്ടെ

കുറുമാന്‍ said...

ആഹാ അടിപൊളി വിവരണം..

സ്വന്തം കാന്തന്റെ നമ്പര്‍ പോലുമില്ലാതെ വിദേശയാത്ര ചെയ്ത വനിതക്കുള്ള ബ്ലോഗുരത്ന അവാര്‍ഡ് കിട്ടാനുള്ള സ്കോപ്പുണ്ടല്ലോ.

Unknown said...

ആഷേ..ഇപ്പത്തരാം..എന്താ ചെയ്യാ?ദൈവം എനിക്ക് സൌന്ദര്യം,ബുദ്ദിശക്തി എന്നിവയ്ക്കൊപ്പം ധൈര്യവും വാരിക്കോരിത്തന്നു.താങ്ക്സ്
ജയരാജാ :)താങ്ക്സ്
വഴിപോക്കാ..നീ വാങ്ങിക്കും താങ്ക്സ്.
ജാസൂട്ടീ ഭൂലന്ദേവിയൊക്കെ വെറും പുയുവല്ലേ എന്റെ മുന്നില്‍ ;)താങ്ക്സ്
സുല്ലേ ഈ ബോസ്റ്റിന്റെ ബാഗ്ഗി ഛെ ഛെ എന്നേം കൂടെ തെറ്റിച്ചു.
ബാക്കി ഇപ്പൊത്തരാം :)താങ്ക്സ്
അപ്പൂ ഈ ഹിന്ദി ഫിലിം ആന്‍ഡ് സോങ്സ് ഒരു വീക്നെസ്സ് ആയിരുന്നൊണ്ട് ഹിന്ദി നല്ല വശമായിരുന്നു..പിന്നെ ഞങ്ങളുടെ കോളേജില്‍ ഇംഗ്ലിഷ് സംസാരിക്കണമെന്നു നിര്‍ബന്ധം ഉണ്ടായിരുന്നു(അന്നു പാവം കന്യാസ്ത്രീകളെ കുറേ പ്രാകിയിരുന്നു)ഇതൊന്നുമില്ലേലും ആ സിറ്റുവേഷനില്‍ ഞന്‍ വേണമെങ്കില്‍ വല്ല ചൈനീസോ, ജാപ്പനീസോ വരെ അലക്കിയേനേ.:)താങ്ക്സ്.
അഭീ നിന്നോടു മിണ്ടില്ല ഞാന്‍,നിന്നോടു കൂട്ടില്ല ഞാന്‍,(ഗായതിയല്ല ..ഗയാത്തി)എന്നെ കളിയാക്കീല്ലേ :(
താങ്ക്സ്
മനുജീ ആ ദ്വിതീയാക്ഷരപ്രാസം ക്ഷ പിടിച്ചു.:) താങ്ക്സ്
കുറുമാന്‍ ജീ എന്നെ ശരിക്കു പരിചയപ്പെട്ടാല്‍ അവാര്‍ഡുകളുടെ അയ്യരുകളിയായിരിക്കും.:)താങ്ക്സ്

Sharu (Ansha Muneer) said...

നല്ല വിവരണം.... നന്നേ ഇഷ്ടമായിട്ടോ...:)

asdfasdf asfdasdf said...

ആഹ ..പോരട്ടെ ബാക്കി....

Kaithamullu said...

ഓണ്‍ റൂട്ട് ജാക്ക്ഫ്രൂട്ട് ഗ്രോവ്സ്”...
വീകെയെന്‍ ഫാനായ ആഗ്നേ, അതിന്റെ ‘ഇംഗ്ലിഷ്‘ കൂടി ഒന്നെഴുതാമായിരുന്നൂ.

(who is afraid of virginia wolf = വെള്ളായണി അര്‍ജുനനെ ആര്‍ക്കാണ് പേടി.
catch them young = മുളയിലെ നുള്ളിക്കളയുക - VKN)
-പരിഭാഷയില്‍ നമ്മുടെ കാര്‍ട്ടൂണിസ്റ്റും മോശല്ലാ,ട്ടോ!

ആഗ്നേ, 6 മാസം? മറന്നിട്ടില്ല!അല്ല, എന്താ ഈ ആറുമാസക്കണക്ക്?)

Rafeeq said...

:-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആഹാ, മോളൂസേ കള്ളവിസേല്‍ വന്നതും പോരാഞ്ഞ് ഇങ്ങനെ പേടിക്കുന്നോ

ഓ.ടോ: പേടിക്കാന്‍ ഞാനും കൂട്ടിനുണ്ട്.പേടിക്കണ്ട ട്ടോ.

ശ്രീവല്ലഭന്‍. said...

നല്ല വിവരണം. രസിച്ചു വായിച്ചു. അടുത്തതിലേക്ക് പോകട്ടെ. :-)

വേണു venu said...

ഇതിനൊക്കെയല്ലേ വിപതി ധൈര്യം എന്നു പറയുന്നതു്. എന്തായാലും ഞാനും അല്പം ഭയപ്പാടാടെ വായിച്ചു.:)

Unknown said...

ഷാരൂ താങ്ക്സ്:)
മേന്നേ താങ്ക്സ് :)
അല്ല അഭീം,കൈതേട്ടനും ഒക്കെ ഇടക്കിടെ ഈ ആറുമാസത്തിന്റെ കാര്യം പറയുന്നല്ലോ അതെന്താ?
കൈതേട്ടാ താങ്ക്സ്:)
റഫീക്ക് താങ്ക്സ് :-)
പ്രിയേ താങ്ക്സ് ഫോര്‍ കമ്പനി :)(നമ്മുടെ ആഷേമ്ം ഉണ്ട്)
ശ്രീവല്ലഭാ, വേണ്വേട്ടാ താങ്ക്സ് :)

ijaz ahmed said...

NJAN KURACH LATE AAYI GOOD POST NJANUM RUWAISIL AANU