ഒന്നാം വര്‍ഷം ബിരുദത്തിനു പഠിക്കുമ്പോള്‍ വിവാഹിതയായവളാണ് ഞാന്‍ . പിന്നീട് വിദേശവാസം.. പഠനം അവിടെ നിലക്കുകയായിരുന്നു. ഇവിടെ (വിദേശത്ത്‍) വന്ന് പഠനം തുടരാനുള്ള വഴികള്‍ ഏറെ ആലോചിച്ചുവെങ്കിലും സ്ഥാപനങ്ങള്‍ എല്ലാം ഏതാണ്ട് മുന്നൂറോളം കിലോമീറ്റര്‍ അകലെയായതും സ്വയം പഠിക്കാനുള്ള ആത്മവിശ്വാസമില്ലാതിരുന്നതും തടസങ്ങളായി മാറുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍. ഇതിനിടെ കുഞ്ഞുങ്ങള്‍. മൂത്തകുഞ്ഞ് സ്കൂളില്‍ പോകാന്‍ തുടങ്ങിയ സമയത്താണ് വിദൂരവിദ്യാഭ്യാസ പഠനപദ്ധതിയനുസരിച്ച് പഠനം തുടരാനാകും എന്നറിഞ്ഞത്. ഇനി ഈ "വയസ്സുകാലത്തോ" എന്നൊരു അപകര്‍ഷതാ ബോധം മനസ്സിനെ പിടിച്ചുലച്ചു. ആ സമയത്താണ് വിവാഹം കഴിഞ്ഞ് വിധവയായതിനുശേഷം പഠനം തുടര്‍ന്ന ഒരു ഡോക്ടറെക്കുറിച്ച് വായിച്ചത്. സ്വന്തം മകള്‍ എസ്.എസ്.എല്‍.സി പാസ്സായിറങ്ങിയ അതേ വര്‍ഷം എം.ബി.ബി.എസ്.പൂര്‍ത്തിയാക്കിയവര്‍. പിന്നെ ഒട്ടും അമാന്തിച്ചില്ല. ഒന്നാം വര്‍ഷത്തെ മാര്‍ക് ലിസ്റ്റുമെടുത്ത് യൂണിവേഴ്സിറ്റിയില്‍ നിന്നും ബ്രേക് എന്‍ട്രി എടുത്ത് രെജിസ്റ്റ്രേഷന്‍ എസ്.ഡി.ഇ.യിലേക്ക് മാറ്റി ജോയിന്‍ ചെയ്തു. നാട്ടില്‍ നിന്നും പുസ്തകങ്ങള്‍ വരുത്തി സ്വയം നോട്ട് തയ്യാറാക്കി ഉറക്കമിളച്ച്....അഞ്ചു വയസ്സുകാരനും മൂന്ന്‍ വയസ്സുകാരിക്കുമിടയില്‍ മറ്റാരും സഹായത്തിനില്ലാതെ നെട്ടോട്ടമോടി.ഒടുവില്‍ മുന്നൂറ്റമ്പത് കിലോമീറ്റര്‍ അകലെ അബുദാബിയിലുള്ള പരീക്ഷാകേന്ദ്രത്തിലേക്ക്.
പരീക്ഷയെഴുതാന്‍ സെന്ററിലെത്തിയപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയത്. എന്റെ "ത്യാഗങ്ങളൊന്നും" ഒന്നുമല്ലെന്നും, ഞാനിപ്പോഴും കുട്ടിയാണെന്നും മനസ്സിലായത്. ഭുരിഭാഗം പേരും മുപ്പത്തഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ളവര്‍. എന്റെയടുത്തിരുന്ന ബെഞ്ചമിന്‍ അങ്കിളിന്റെ മൂത്തമകന്‍ മെഡിസിനു പഠിക്കുന്നു. രണ്ടാമത്തെമ്മകന്‍ എഞ്ചിനീയറിംഗ്. നല്ലൊരു ശതമാനവും ജോലിചെയ്യുന്നവരായിരുന്നു. ജോലിക്കും വീടിനുമിടയിലുള്ള ഓട്ടത്തിനിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയവര്‍. പരീക്ഷയെഴുതാനായി ലീവ് കളയാതെ ഓഫീസില്‍ നിന്നും രണ്ടരമണിക്കൂര്‍ സമയം "അഡ്ജസ്റ്റ്" ചെയ്ത് വരുന്നവര്‍. ഡെലിവറി വാന്‍ പുറത്ത് പാര്‍ക്ക് ചെയ്ത് ഓടിക്കിതച്ച് വരുന്ന സെയില്‍സ്മാന്‍മാര്‍. ടാക്സിഡ്രൈവര്‍മാര്‍. പിന്നെ ജോലിക്കിടയിലും പഠനം തുടരുന്ന ചെറുപ്പക്കാരുമുണ്ട്. മുപ്പത്തഞ്ചുകാരനായ എന്റെ കസിന്‍ എം.ബി.എ. വിദ്യാര്‍ത്ഥിയാണ് ഇവിടെ. വെള്ളിയാഴ്ചകളില്‍ മാത്രം ക്ലാസ്സ് അറ്റന്‍ഡ് ചെയ്യുന്ന അവന്‍ പറയുന്നത് ഞാനൊക്കെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ "യംഗസ്റ്റ് ചാപ്സിന്റെ" ലിസ്റ്റില്‍ വരുമെന്നാണ്. ഭൂരിഭാഗവും മലയാളികളെങ്കിലും നോര്‍ത്തിന്‍ഡ്യന്‍സുമുണ്ട് കോഴിക്കോട് യൂണിവേഴ്സിറ്റിയിലെ വിദൂരപഠന വിദ്യാര്‍ത്ഥികളില്‍.
ഞാനോര്‍ത്തുപോയത് നമ്മുടെ നാടിനെക്കുറിച്ചാണ്. അവിടെയിരുന്നാണ് ഞാന്‍ വീണ്ടും പരീക്ഷയെഴുതാന്‍ പോയിരുന്നതെങ്കില്‍ "വയസ്സു കാലത്ത്" പഠിക്കാന്‍ പോയതിനെത്ര പഴികേട്ടേനെ? നമ്മുടെ പുരുഷന്മാരും, സ്ത്രികളും അവരുടെ വിദ്യാഭ്യാസം ഒരിക്കല്‍ നിന്നുപോയാല്‍ പിന്നെയത് പുനരാരംഭിക്കാന്‍ മെനക്കെടാറുണ്ടോ? ഉണ്ടെങ്കില്‍ തന്നെ നമ്മുടെ നാട്ടുകാരുടെ പ്രതികരണം എന്തായിരിക്കും? എന്റെ ഗ്രാമത്തില്‍ ബന്ധുവീടുകളിലും അയല്‍ വീടുകളിലും അനവധി പെണ്‍കുട്ടികളുണ്ട്. ഇവിടെ രാത്രി കൊച്ചുകുഞ്ഞുങ്ങള്‍ക്കൊപ്പം ഉറക്കമിളച്ച്, പകല്‍ അവരുറങ്ങുമ്പോള്‍ ജോലികള്‍ തീര്‍ത്ത് അവരൊന്നു വലുതാകും വരെ വിശ്രമമില്ലാതെ കഴിയുന്ന പ്രവാസി അമ്മമാരെപ്പോലല്ല അവര്‍. പ്രസവിക്കലും, ഇടക്ക് പാലുകൊടുക്കലും കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് മറ്റൊരു ഉത്തരവാദിത്വവുമില്ല. കുഞ്ഞു രാത്രി കരയുമ്പോള്‍ ഉറക്കമിളക്കേണ്ടതും, തങ്ങള്‍ പുറത്തുപോകുമ്പോള്‍ കുഞ്ഞുങ്ങളെ നോക്കേണ്ടതും തങ്ങളുടെ അമ്മമാരോ അമ്മായിയമ്മമാരോ ആണെന്ന ധാരണയോടെ മെഗാസീരിയലിനും, റിയാലിറ്റിഷോകള്‍ക്കുമനുസരിച്ച് ജീവിതം ക്രമപ്പെടുത്തിയവര്‍. ഇരുപത്തൊന്നുകാരിയും, നാലുവയസ്സുകാരന്റെ അമ്മയുമായ എന്റെ ഭര്‍ത്താവിന്റെ അനിയന്റെ ഭാര്യയടക്കം. തുടര്‍ന്ന് പഠിക്കാന്‍ പറയുന്ന എന്നോട് "ഇനീം പുസ്തകം വായിച്ച് കഷ്ടപ്പെടാനാനെങ്കില്‍ പിന്നിപ്പണിക്ക് (കല്യ്യാണം കഴിക്കാന്‍) നിക്കണായിരുന്നാ " എന്നാണ് ചോദ്യം. എന്തു ചെയ്യാന്‍ ? ഇനി ആഗ്രഹമുള്ള ന്യൂനപക്ഷത്തിനു മുന്നില്‍ ഭര്‍ത്താവും, വീട്ടുകാരും വിലങ്ങുതടിയാണ് താനും.
ഇവിടെയുള്ള ആണ്‍കുട്ടികളും,പെണ്‍കുട്ടികളും പ്ലസ് ടു കഴിഞ്ഞാല്‍ പിന്നെ എവിടെയെങ്കിലും ചെറിയൊരു ജോലിനേടുന്നു. (അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും, എജ്യുക്കേഷണല്‍ സിറ്റികളിലും പഠിക്കുന്ന ഹയര്‍ക്ലാസ്സിനെ അല്ല ഉദ്ദേശിക്കുന്നത്). പിന്നീടാണ് അവര്‍ പഠനം തുടരുന്നത്. നമ്മുടെ നാട്ടില്‍ കാമ്പസ്സ് റിക്രൂട്ട്മെന്റ് വഴി ജോലിക്ക് കയറി വീണ്ടും പഠനം തുടരുന്നപോലെയല്ല അത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മര്‍ച്ചന്‍ഡൈസര്‍, സെയിത്സ്മാന്‍, (ഭാരമെറിയ കാര്‍ട്ടണുകള്‍ കണ്ടയിനറുകളില്‍ നിന്നും വെയര്‍ഹൌസുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചുമക്കുന്നത് ഈ ജോലികളുടെ ഭാഗമാണ്.) സ്വകാര്യസ്ഥാപനങ്ങളിലും, മണി എക്സ്ചേഞ്ച് സെന്ററുകളിലേയും റിസപ്ഷനിസ്റ്റുകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകളിലെ വെയിറ്റേഴ്സ് തുടങ്ങിയ അനാകര്‍ഷകങ്ങളായ ജോലികളാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. പിന്നീട് ജോലി ലഭിച്ചാലും, പ്രായം കൂടി സീനിയോരിറ്റി അനുസരിച്ച് ലഭിക്കുന്ന പ്രൊമോഷന്‍ കാത്തുനില്‍ക്കാതെ, പഠനം തുടര്‍ന്ന് വീണ്ടും മുന്നോട്ട് പോകാന്‍ കുതിച്ചുകൊണ്ടിരിക്കുന്നു അവര്‍. നമ്മുടെ നാട്ടില്‍ പട്ടണത്തിലെ ചെറിയൊരു വിഭാഗം കൌമാരകാരിലെങ്കിലും ഇന്നീ പ്രവണത കാണുന്നുണ്ട്. എങ്കിലും കൂടുതല്‍ പേരിലേക്ക്, ആ പ്രായം കഴിഞ്ഞുവെന്ന് പറഞ്ഞിരിക്കുന്നവരിലേക്ക് ഈ വെളിച്ചം എന്നെത്തും? എന്തുജോലിയും ചെയ്യാന്‍ എത്രപേര്‍ വരും?
പറഞ്ഞുവന്നതിന്റെ ഭാഗമായി മറ്റൊന്നുകൂടി. മുസ്ലിം ഭൂരിപക്ഷമുള്ളതാണെന്റെ ഗ്രാമം. എത്ര വിദ്യാഭ്യാസമുള്ളവരും പെണ്മക്കളെ പതിനെട്ട് വയസ്സിലേ വിവാഹം കഴിപ്പിച്ചയക്കുന്നു. എന്റെ ഉമ്മ തന്നെ ഒരു ബാങ്ക് മാനേജര്‍ ആയിരുന്നു. ഇവിടെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് ഗള്‍ഫ് വരുമാനത്തെ. അടിച്ചുപൊളിച്ച് ജീവിതമല്ലാതെ കയ്യില്‍ ചില്ലിപ്പൈസ സമ്പാദ്യം കാണില്ല ഭൂരിഭാഗത്തിനും. ഒരുനാള്‍ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടാല്‍ പിന്നെ ചെറിയ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത ഇവര്‍ നേരെ ഭാര്യവീട്ടിലേക്ക്. ഒന്നുകില്‍ വൃദ്ധനായ അമ്മായിയപ്പനെ ബുദ്ധിമുട്ടിക്കാന്‍ . അല്ലെങ്കില്‍ പിന്നെ ചുമതല ആങ്ങളക്കാവും. ചെറിയ കാര്യങ്ങള്‍ പോലും നടക്കാതായാല്‍ ആങ്ങളയെ പഴിച്ച് പെങ്ങളും, വേണ്ടാത്തഭാരം തലയിലെടുത്തുവെക്കുന്ന ഭര്‍ത്താവിനും, ബാധ്യതയായി വന്നു നില്‍ക്കുന്ന നാത്തൂനും കുടുംബത്തിനുമെതിരെയും മുഖം കറുപ്പിച്ച് മറ്റൊരു കഥാപാത്രവും. അങ്ങനെ പുകയുന്ന വീടുകള്‍.വിവാഹശേഷം ക്രിസ്ത്യനികള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നംകുളം പ്രദേശത്തെത്തിയ ഞാന്‍ കണ്ടത് മറ്റൊരു കാഴ്ചയും. അവിടുത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍, സ്കൂളില്‍ പഠിക്കുമ്പോള്‍ പഠനത്തില്‍ പിന്നിലായിരുന്നവര്‍ പോലും കോളേജിലെത്തുമ്പോള്‍ പൊരുതിക്കയറി ഒരു ജോലി സമ്പാദിക്കാന്‍ തത്രപ്പെടുന്നു. യാത്രകളില്‍ വഴിയരികില്‍ കൂടെക്കൂടെ കാണുന്ന "അപ്പം, ഇടിയപ്പം മുതലായവ ഓര്‍ഡര്‍ അനുസരിച്ച് ഉണ്ടാക്കിക്കൊടുക്കപ്പെടും" എന്ന ബോര്‍ഡ് കാണുന്നതെല്ലാം ക്രിസ്ത്യന്‍ വീടുകളാണെന്നും മനസ്സിലായി. അവിടെയെല്ലാം ഒരു സഹായിയെപ്പോലും വെക്കാതെയാണ് ഭൂരിഭാഗം വീട്ടമ്മമാരും കരിയോടും, പുകയോടും പൊരുതുന്നത്. പാക്കിംഗും, മാര്‍ക്കറ്റിംഗും, ഡെലിവറിയും ഏതാണ്ടെല്ലാവരും സ്വന്തമായാണ് ചെയ്യുന്നത്. വെറുതെയിരിക്കുന്ന വീട്ടമ്മമാര്‍പോലും മുന്നിലുള്ള മണ്ണില്‍ എന്തെങ്കിലും പച്ചക്കറി നട്ടുനനച്ചോ, വീട്ടില്‍ ചെറിയ തോതില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയോ തങ്ങള്‍ക്കാവുന്നപോലെ കുടുംബത്തിനുവേണ്ടി എന്തെങ്കിലും ചെയ്യുന്നു.
വിദേശത്തുവന്നപ്പോളും ജോലിസമ്പാദിക്കാന്‍ ശ്രമിക്കുന്നതില്‍ മടികാണിക്കുന്നത് മുസ്ലിം സ്ത്രീകള്‍ തന്നെയാണെന്ന് ശ്രദ്ധയില്‍പ്പെട്ടു. ഉന്നത വിദ്യാഭ്യാസമുള്ളവരുമുണ്ട് ഇക്കൂട്ടത്തില്‍. പക്ഷെ പലയിടത്തും സ്ത്രീകള്‍ക്കാഗ്രഹമില്ലാഞ്ഞല്ല, വീട്ടുകാര്‍ തന്നെയാണ് തടസ്സം. ഉള്ളയോഗ്യത വച്ച് പൊരുതിക്കയറുന്നതില്‍ അപ്പോഴും ക്രിസ്ത്യന്‍ സഹോദരിമാര്‍ ഏറെമുന്നിലാണ്. കഷ്ടപ്പെടുന്ന ഒരു ബന്ധു സ്ത്രീയോട് എന്തെങ്കിലും സ്വന്തമായി ചെയ്യുന്നതിനെപ്പറ്റി സൂചിപ്പിച്ചപ്പോള്‍ "അതൊക്കെ കുറച്ചിലാണ്" എന്നായിരുന്നു മറുപടി. അപ്പോളെന്താണ് കുറച്ചിലല്ലാത്തത്? സ്വന്തം വീട്ടുകാരെ എന്നും ബുദ്ധിമുട്ടിക്കുന്നതോ? മൂന്നുനേരവും കുഞ്ഞുങ്ങള്‍ അമ്മായിമാരുടെ ദുര്‍മുഖം കാണുന്നതോ? "ടെയിലറിംഗ് അറിയായിരുന്നുവെങ്കില്‍ പിന്നെയും എന്തേലും ചെയ്യാമായിരുന്നു. "അതത്ര കുറഞ്ഞപണിയല്ല.! എന്നാലതുനോക്കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ ഇപ്പോ അതു പഠിക്കാന്‍ പോയാല്‍ കഷ്ടപ്പാടുകൊണ്ടാണെന്ന് നാട്ടുകാര്‍ക്കൊക്കെ മനസ്സിലാകില്ലേ എന്ന മറുചോദ്യം. ഞാന്‍ ചിരിക്കണോ കരയണോ എന്നറിയാതിരുന്നു പോയി.